District News
പത്തനംതിട്ട: 1990 മേയ് 21ന് അന്നത്തെ റവന്യു മന്ത്രി പി.എസ്. ശ്രീനിവാസനും പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസയും ചേർന്ന് ഉദ്ഘാടനം ചെയ്തതാണ് പത്തനംതിട്ടയിലെ മിനി സിവിൽസ്റ്റേഷൻ മന്ദിരം. 35 വർഷങ്ങൾക്കുശേഷം കെട്ടിടം ഇന്ന് ഒഴിപ്പിക്കൽ പ്രക്രിയയിലാണ്. ബലക്ഷയമാണ് പ്രധാന കാരണം.
കോൺക്രീറ്റ് പാളികൾ അടർന്നു മാറുകയും ചോർച്ച ഉണ്ടാകുകയും ചെയ്ത കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് കെട്ടിടം എത്രയും വേഗം ഒഴിപ്പിക്കാൻ നിർദേശിച്ചത്. ജില്ലാ ആസ്ഥാനത്തെ കോടതികൾ അടക്കം 24 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുള്ളത്. അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ നിർമാണം 1982ൽ ജില്ല രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്.
തകർച്ച കണ്ടു തുടങ്ങിയത് 2008ൽ
മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് 18 വർഷങ്ങൾ പിന്നിട്ടപ്പോൾതന്നെ തകർച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പല ഓഫീസുകളും വരാന്തകളും അപകടാവസ്ഥയിലായപ്പോൾ കോടതി തന്നെ ഇടപെട്ടു. പൊതുമരാമത്ത് കെട്ടിടം വിഭാഗം ഇടപെട്ട് അറ്റകുറ്റപ്പണികൾക്കു നിർദേശിച്ചു. കെട്ടിട വിഭാഗം എൻജിനിയറായിരുന്ന ഫിലിപ്പ് അടൂരാണ് അറ്റകുറ്റപ്പണികൾക്കു മേൽനോട്ടം വഹിച്ചത്.
കമ്പി ഉൾപ്പെടെ മാറ്റി ബലപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയാണ് അന്ന് ഉപയോഗിച്ചത്. തകർച്ച നേരിട്ട ഭാഗങ്ങൾ പൂർണമായി ബലപ്പെടുത്തി. അന്നു ജോലികൾ നടത്തിയ ഭാഗങ്ങൾക്ക് പിന്നീട് കേടുപാടുകളുണ്ടായിട്ടില്ലെന്ന് ഫിലിപ്പ് അടൂർ ചൂണ്ടിക്കാട്ടി. മിനി സിവിൽ സ്റ്റേഷനു മുകളിലും ഭിത്തികളിലുമായി പടർന്നു പന്തലിച്ച ആൽ ഉൾപ്പെടെയുള്ള മരങ്ങൾ നീക്കം ചെയ്താണ് അന്ന് പണികൾ നടത്തിയത്. പിന്നീട് യാതൊരു അറ്റകുറ്റപ്പണികളും ഉണ്ടായില്ല.
സംരക്ഷണമില്ലായ്മയും നിർമാണത്തിലെ പോരായ്മയും
മിനി സിവിൽ സ്റ്റേഷൻ നിർമാണ ഘട്ടത്തിൽതന്നെ അശാസ്ത്രീയത പ്രകടമായിരുന്നതായി പറയുന്നു. പിന്നീട് കെട്ടിടത്തിനു സംരക്ഷണവും കുറഞ്ഞു. കാടുകളും സസ്യങ്ങളും കെട്ടിട ഭാഗങ്ങളിൽ വൻതോതിൽ വളർന്നു. ഇതോടെ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടന്നു ചോർച്ചയുമുണ്ടായി. ശൗചാലയങ്ങൾ ചോർന്നൊലിച്ചതും പ്ലംബിംഗ് സംബന്ധമായ തകരാറുകൾ യഥാസമയം പരിഹരിക്കാതെയിരുന്നതും കെട്ടിടത്തിന്റെ തകർച്ച വേഗത്തിലാക്കി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാതല ഓഫീസ് പ്രവർത്തിച്ച ഇടമായിരുന്നിട്ടും ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് യഥാസമയം നടപടികളുണ്ടായില്ല.
ഓഫീസുകൾ ഒഴിയണം; അറ്റകുറ്റപ്പണികൾ ഇനി ആലോചനയിൽ ഇല്ല
ബലക്ഷയത്തിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. ഇതിന്റെ കാലാവധി കഴിഞ്ഞെങ്കിലും എല്ലാ ഓഫീസുകൾക്കും ആവശ്യമായ സ്ഥലസൗകര്യങ്ങളോ കെട്ടിടങ്ങളോ കണ്ടെത്താനായിട്ടില്ല. ഇതോടെ വളരെ കുറച്ച് ഓഫീസുകൾ മാത്രമാണ് വാടകക്കെട്ടിടങ്ങളിലേക്കു മാറിയത്.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ഉത്തരവുകൾ വന്നുവെങ്കിലും ഇത്തവണ അല്പം കടുംപിടുത്തത്തിലാണ് ജില്ലാ ഭരണകൂടം. വാടകക്കെട്ടിടങ്ങൾ ലഭിക്കാത്ത ഓഫീസുകൾക്ക് ഏതാനും ദിവസങ്ങൾകൂടി സാവകാശം ലഭിക്കുമെന്ന പ്രതീക്ഷ ഓഫീസ് മേധാവികൾക്കുണ്ട്.
പത്തനംതിട്ട നഗരമധ്യത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തിയതിനേത്തുടർന്നു കഴിഞ്ഞ മാർച്ച് 30നു മുൻപായി ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റണമെന്നായിരുന്നു നിർദേശം. ജില്ലാ ആസ്ഥാനത്തെ ഏഴ് കോടതികളും ഇതേ കെട്ടിടത്തിലാണ്.
മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്താനാകുമോയെന്ന പരിശോധന നടന്നിട്ടില്ല. കെട്ടിടം പൊളിച്ചുനീക്കാനാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ രണ്ടാമതൊരു പരിശോധന വേണമെന്നാവശ്യം ഉയരുന്നുണ്ട്. കെട്ടിടത്തിനു കാലപ്പഴക്കം അധികമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നിർമാണം സംബന്ധിച്ച വിശദമായ പരിശോധന നടത്തുകയും അറ്റകുറ്റപ്പണികളിലൂടെ ബലപ്പെടുത്താനാകുമോയെന്നതും പരിശോധിക്കപ്പെടണമെന്നാണ് ആവശ്യം.
ഇത്രയധികം സർക്കാർ ഓഫീസുകൾക്കായി ഇതേ സ്ഥാനത്ത് പുതിയ ഒരു സിവിൽ സ്റ്റേഷൻ മന്ദിരം പണിയുകയെന്നത് സർക്കാരിനു വലിയ ബാധ്യതയായി മാറും. നഗരമധ്യത്തിലാണ് കെട്ടിടത്തിന്റെ സ്ഥാനം. പുതിയ കെട്ടിടം ആധുനിക സാങ്കേതികവിദ്യയുടെയും നിർമാണം സംബന്ധിച്ച വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാകണം.
ഇതിനാവശ്യമായ സ്ഥലം നിലവിൽ ഉണ്ടോയെന്ന സംശയം ബാക്കി. കഴിഞ്ഞ ബജറ്റിൽ 12 കോടി രൂപ മാത്രമാണ് മിനി സിവിൽ സ്റ്റേഷനായി നീക്കിവച്ചിട്ടുള്ളത്. ഓഫീസുകൾ നിലവിൽ വാടകക്കെട്ടിടങ്ങളിലേക്കാണ് മാറുന്നത്. ഓരോ ഓഫീസിനും 45,000 മുതൽ 85,000 രൂപവരെ പ്രതിമാസ വാടകയാകുമെന്നാണ് കണക്ക്.
സുരക്ഷയ്ക്കു പ്രാധാന്യം
ഡീ കമ്മീഷൻ ചെയ്ത കെട്ടിടത്തിൽ ഓഫീസുകൾ തുടരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ഓഫീസുകളിലും കോടതികളിലുമായി പ്രവർത്തിക്കുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇവരുടെയൊക്കെ സുരക്ഷിതത്വം പ്രധാന ഘടകമാണ്.
വിള്ളൽവീണ തൂണുകളാണ് ഏറെയും. കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുകയാണ് . ചുവരുകളും കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. അപകടാവസ്ഥ മനസിലാക്കിയാണ് ഓഫീസുകൾ ഒഴിയണമെന്ന നിർദേശം അടിക്കടി പുറപ്പെടുവിച്ചിട്ടുള്ളത്.
കോഴഞ്ചേരി താലൂക്ക് ഓഫീസും സബ്ട്രഷറിയും വാടകക്കെട്ടിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഓഫീസുകൾ നേരത്തേതന്നെ മാറ്റിയിരുന്നു.
കൃഷി ഉപഡയറക്ടർ ഓഫീസും റവന്യു റിക്കവറി ഓഫീസും മാറ്റിയിട്ടുണ്ട്. മറ്റു പല ഓഫീസുകളും ഇപ്പോഴും വാടകക്കെട്ടിടം അന്വേഷിച്ചു നടക്കുകയാണ്. കോടതികൾക്കും അനുയോജ്യമായ കെട്ടിടം കണ്ടെത്തി മാറാനായിട്ടില്ല.
District News
സൗഹൃദം ഇന്‍സ്റ്റാഗ്രാം വഴി
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമങ്ങള്‍ നടത്തിയ ആണ് സുഹൃത്ത് അറസ്റ്റില്‍. റാന്നി പുതുശേരിമല താന്നിക്കല്‍ ഹൗസില്‍ അനന്തു പ്രദീപ് (21)നെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തു, തന്റെ അനുജന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്ന് 2025 മേയ് മുതല്‍ പെണ്‍കുട്ടിക്ക് പതിവായി സന്ദേശങ്ങള്‍ അയക്കുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ പലതവണ ഇയാള്‍ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു.
ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വര്‍ണമാല തന്ത്രപൂര്‍വം കൈക്കലാക്കി. 2026 മേയിൽ അനന്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക അതിക്രമങ്ങള്‍ നടത്തുകയും ചെയ്തതായും പറയുന്നു.
പെണ്‍കുട്ടി സ്വര്‍ണമാല തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. ഈ വിവരം കുട്ടി വീട്ടില്‍ അറിയിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് അനന്തുവിനെ റാന്നി പെരുമ്പുഴയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരുനാട് എസ്എച്ച്ഒ ആർ. റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
District News
തിരുവല്ല: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ, വീട്ടില്‍ കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ആൾ 10 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. പുളിക്കീഴ് ചാത്തങ്കേരി വിളക്കുപാത്തില്ച്ചിറ വീട്ടില്‍ ജയിംസ് ചാക്കോ(ഓമന-48) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം വീട്ടില്‍ കയറിയ പ്രതി ശാരീരിക അവശതകള്‍ ഉള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
പുളിക്കീഴ് എസ്എച്ച്ഒ ഷെഫീക്ക്, എസ്ഐ നൗഫല്‍ തുടങ്ങിയവർ അടങ്ങിയ അന്വേഷണസംഘമാണ് വെണ്ണിക്കുളത്തെ ഒളിത്താവളത്തില്‍നിന്ന് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
District News
തിരുവല്ല: മുനിസിപ്പൽ പാർക്കിന്റെ നവീകരണവും നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദം തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധത്തിനും സംഘർഷത്തിനും വഴിവച്ചു. മൂന്ന് മണിക്കൂറിലേറെ നീണ്ട കൗൺസിൽ യോഗത്തിൽ പാർക്ക് കരാർ വിഷയത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്ന് യോഗത്തിൽനിന്ന് പുറത്തിറങ്ങിയ ചെയർപേഴ്സൺ എസ്. ലേഖയെ പ്രതിപക്ഷാംഗങ്ങൾ ഓഫീസിനു സമീപം തടഞ്ഞ് പ്രതിഷേധിച്ചു.
വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. നഗരസഭാ സെക്രട്ടറി ചട്ടലംഘനം നടന്നതായി റിപ്പോർട്ട് നൽകിയ ചിൽഡ്രൻസ് പാർക്കിന്റെ കരാർ വീണ്ടും അതേ സ്വകാര്യ സ്ഥാപനത്തിന് തുടരാൻ ഭരണസമിതി തീരുമാനിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
പാർക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ പരിശോധിക്കാൻ കൗൺസിൽ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിൽ, 2018ലെ പ്രളയവും കോവിഡ് മഹാമാരിയും മൂലം പാർക്ക് നശിച്ചതിനേത്തുടർന്ന് ഏകദേശം രണ്ട് കോടി രൂപ ചെലവിൽ പുനരുദ്ധാരണം നടത്താൻ കഴിഞ്ഞ ഭരണസമിതി 2020ൽ ബിഒടി വ്യവസ്ഥയിൽ കരാർ ദീർഘിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.
നിലവിലെ കരാർ റദ്ദാക്കുകയോ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയോ ചെയ്താൽ കരാറുകാരൻ നിയമനടപടി സ്വീകരിക്കാനും നഗരസഭയ്ക്ക് വൻ നഷ്ടപരിഹാര ബാധ്യത ഉണ്ടാകാനുമിടയുണ്ടെന്നാണ് ഉപസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട്. എന്നാൽ ഉപസമിതിയിലെ രണ്ട് അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
പ്രതിപക്ഷത്തിന്റെ വാദമനുസരിച്ച്, 2017ൽ പ്രതിമാസം 2,000 രൂപ വാടക, 25,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്, 10 രൂപ പ്രവേശന ടിക്കറ്റ് നിരക്ക് എന്നിവ നിശ്ചയിച്ച് അഞ്ച് വർഷത്തേക്കാണ് പാർക്ക് സ്വകാര്യ സ്ഥാപനത്തിന് കൈമാറിയത്. തുടർന്ന് 2018ൽ കരാർ ദീർഘിപ്പിക്കുകയും 2020 ഒക്ടോബർ 15ന് വീണ്ടും 20 വർഷത്തേക്ക് പുതുക്കുകയും ചെയ്തു. വാടകയിൽ 100 ശതമാനം വർധനയും തുടർന്ന് പ്രതിവർഷം അഞ്ച് ശതമാനം വർധനയും, ഡെപ്പോസിറ്റ് 50,000 രൂപയാക്കിയും കരാർ പുതുക്കിയിരുന്നു.
നടപടികളിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ കരാർ റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
District News
അടൂർ: സിപിഎം നേതാവിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി ഇടക്കാട് ഗ്രീൻ വില്ലയിൽ ഗിരീഷ് ദാസ്(55)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാറിനെതിരേയാണ് ഗിരീഷ് ദാസ് അപകീർത്തികരമായ പ്രചരണം നടത്തിയതായി പരാതി ഉണ്ടായത്.
ഹർഷ കുമാർ ഒരു സ്ത്രീയുമായി നടത്തിയ ഫോൺ സംഭാഷണം ഗിരീഷ് ദാസ് തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ഫോട്ടോ ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഹർഷകുമാർ അടൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
District News
ആറന്മുള: വള്ളസദ്യകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പള്ളിയോടങ്ങളെ വരവേറ്റ് പന്പാനദി. വിവിധ കരകളുടെ പള്ളിയോടങ്ങൾ പന്പാനദിയിലേക്ക് നീരണിഞ്ഞു തുടങ്ങി. 2025ലെ ഉത്രട്ടാതി ജലമേളയും വള്ളസദ്യകളും കഴിഞ്ഞ് ഒക്ടോബർ മാസത്തോടെ മാലിപ്പുരയിലേക്ക് കയറ്റിയ പള്ളിയോടങ്ങൾ അറ്റകുറ്റപ്പണികളടക്കം നടത്തി പൂർണസജ്ജമായി നീരണിയുകയാണ്.
19ന് ആരംഭിക്കുന്ന വള്ളസദ്യ കാലം രണ്ടര മാസത്തോളം നീളും. ഇതിനിടെ പന്പയുടെ വിവിധ ഭാഗങ്ങളിലായി വള്ളംകളികൾ ഉണ്ടാകും. തിരുവോണത്തോണി യാത്ര, ഉത്രട്ടാതി ജലമേള ഇവയെല്ലാം പള്ളിയോടങ്ങളുടെ ഉത്സവദിനങ്ങളാണ്. കരക്കാർക്കും തുഴച്ചിൽകാർക്കും ഇനി വിശ്രമമില്ലാത്ത ദിനങ്ങളാണ്.
52 പള്ളിയോടങ്ങളാണ് ആറന്മുള കരകളിലുള്ളത്. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെ നീളുന്നതാണ് ഈ കരകൾ. 53ാമത്തെ പള്ളിയോടമായി മൂക്കന്നൂർ കരയ്ക്ക് അനുമതിയും നൽകിയിട്ടുണ്ട്. സീസൺ കഴിയുന്നതോടെ മീനെണ്ണ പുരട്ടി മാലിപ്പുരയിലേക്ക് കയറ്റുന്ന പള്ളിയോടങ്ങൾ പിന്നീട് വീണ്ടും വെള്ളത്തിലേക്ക് ഇറക്കുന്പോൾ എണ്ണ ചുരണ്ടി മാറ്റും. ഇതിനൊപ്പം ഗ്രീസും പുരട്ടി ആവശ്യമായ പണികളും നടത്തി നീരണിയുന്പോഴേക്കും 1.5 ലക്ഷത്തിലധികം രൂപ ചെലവാകും.
നവീകരണം വേണ്ടിവരുന്ന പള്ളിയോടങ്ങൾക്ക് ചെലവ് പിന്നെയുമേറും. ഞായറാഴ്ച മുതലുള്ള വള്ളസദ്യകൾക്കായി പള്ളിയോടങ്ങളുടെ ബുക്കിംഗ് ഏറെക്കുറെയായി. സമീപ പ്രദേശങ്ങളിലെ പള്ളിയോട കരകളെയാണ് കൂടുതലായി വഴിപാട് സദ്യക്കു ക്ഷണിച്ചിരിക്കുന്നത്. ആചാരപരമായ ചടങ്ങ് പൂർത്തീകരിക്കാൻ ബുക്കിംഗ് വിവരങ്ങൾ കരക്കാരെ നേരത്തേതന്നെ അറിയിക്കും. ഇതനുസരിച്ച് തങ്ങളുടെ പള്ളിയോടങ്ങളുടെ ബുക്കിംഗ് തീയതികൾ കരക്കാർ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്യും.
നവീകരിച്ച ഇടശേരിമല പള്ളിയോടം 19നു നീരണിയും
ആറന്മുള ഉത്രട്ടാതി ജലമേളയുടെ ആതിഥേയ കരയുടെ സ്വന്തം പള്ളിയോടമാണ് ഇടശേരിമല. പുതുക്കിപ്പണിത പള്ളിയോടം 19ന് നീരണിയും. പള്ളിയോടത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയാക്കി മഞ്ഞളും എണ്ണയും പുശാനുള്ള തിരക്കിലാണ് കരക്കാർ.
ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്ന് മുക്കാൽ കിലോമീറ്റർ മാറി നിലകൊള്ളുന്ന കടക്കൽ ദേവീക്ഷേത്തിനു മുന്നിലുള്ള തുണ്ടിയിൽ പുരയിടത്തിലെ മാലിപ്പുരയിലാണ് പള്ളിയോടം സജ്ജമാകുന്നത്. പള്ളിയോടം കാണാൻ പ്രദേശവാസികൾക്കു പുറമേ സമീപ കരകളിൽ നിന്നും നിരവധി പേർ എത്തുന്നുണ്ട്. കെട്ടിലും മട്ടിലുമുള്ള പ്രൗഢി തന്നെയാണ് പള്ളിയോടത്തിന്റെ സവിശേഷത.
അറ്റകുറ്റപ്പണികളാണ് നടന്നതെങ്കിലും ഒറ്റനോട്ടത്തിൽ പുത്തൻ പള്ളിയോടത്തിന്റെ പ്രൗഢിയുണ്ട്. 18 അടി ഉയരം വരുന്ന വളച്ചുകെട്ടി അമരമാണ് പള്ളിയോടത്തിന്റെ തലയെടുപ്പ്. കാറ്റുമയിൽ ശില്പ സൗന്ദര്യം എടുത്തുകാട്ടുന്ന വ്യാളി രൂപം. അണിയത്തും ശില്പകലയുടെ വൈഭവവും പ്രകടം.
ആറന്മുള ക്ഷേത്രം കുടികൊള്ളുന്ന കരയിൽ അനാദികാലം മുതൽ പള്ളിയോടം ഉണ്ടായിരുന്നതായാണ് വിശ്വാസം. ക്ഷേത്രത്തിന് കിഴക്കേ നടയിൽ ആറന്മുള വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റായ സത്രകടവിൽ തന്നെയാണ് പള്ളിയോടപ്പുര. ഉത്രട്ടാതി ജലമേളയ്ക്ക് ആതിഥ്യമരുളുന്ന കരയെന്ന കീർത്തിയും ഇടശേരിമലയ്ക്കുണ്ട്.
പഴയ പള്ളിയോടം പെൺപാല കദളിമംഗലം കരക്കാർക്ക് കൈമാറിയ ശേഷം 2002 -ലാണ് ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ പുതിയ പള്ളിയോടം നിർമിച്ചത്. 2011, 2012, 2023 വർഷങ്ങളിൽ മന്നം ട്രോഫി കരയിൽ എത്തിച്ചു. അയിരൂർ മാനവ മൈത്രി ജലമേളയിൽ അടക്കം നിരവധി മത്സരങ്ങളിൽ ഒന്നാമതെത്തി. 40 ലക്ഷത്തിലധികം രൂപയുടെ പുനരുദ്ധാരണമാണ് ഇടശേരിമല പള്ളിയോടത്തിനു നടത്തിയത്. 46.25 കോൽ നീളമുള്ള പള്ളിയോടത്തിന് 66 അംഗുലം ഉടമയുണ്ട്.
ഇടശേരിമല 234 -ാം നമ്പർ എൻഎസ്എസ് കരയഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പള്ളിയോടം. 19നു രാവിലെ 11 നും 11.30 നും മധ്യേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നീരണിയൽ ചടങ്ങ് നിർവഹിക്കും. ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. എൻ. സുകുമാര പണിക്കർ അധ്യക്ഷത വഹിക്കും. മന്ത്രി കെ. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്യും.
തെക്കേമുറി കിഴക്ക് പള്ളിയോടം നീരണിഞ്ഞു
പുതുക്കിപ്പണിത തെക്കേമുറി കിഴക്ക് പള്ളിയോടം നീരണിഞ്ഞു. ഇന്നലെ രാവിലെ 10.50 നും 11.30 നും മധ്യേ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നീരണിയിൽ കർമം നിർവഹിച്ചു. എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട പള്ളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയെ ആദരിച്ചു മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, പള്ളിയോട സേവാ സംഘം ഭാരവാഹികളടക്കം പങ്കെടുത്തു.
പള്ളിയോടത്തിന് കാര്യമായ അറ്റകുറ്റപ്പണികൾ വന്നതോടെയാണ് കഴിഞ്ഞ ഉത്രട്ടാതി ജലമേളയ്ക്ക് ശേഷം പ്രധാന ഭാഗങ്ങൾ മാറി പള്ളിയോടം പുതുക്കാൻ തീരുമാനിച്ചത്. തുടർന്ന് കരക്കാർ അയിരൂർ സന്തോഷ് ആചാരിക്ക് ദക്ഷിണ സമർപ്പിച്ചു. 64 അഗുലമായി ഉടമ കുറച്ചതോടെ പള്ളിയോടത്തിന് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. 47.5 കോൽ നീളമുള്ള പള്ളിയോടത്തിന് 18 അടി ഉയരമുള്ള അമരമാണുള്ളത്.
ആറന്മുള വള്ളസദ്യ ലോഗോ: അവസാന തീയതി ഇന്ന്
പത്തനംതിട്ട: ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയ്ക്കായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഔദ്യോഗിക ലോഗോ ക്ഷണിച്ചു. പ്രായപരിധിയില്ല. ഓരോ വ്യക്തിക്കും ഒരു എന്‍ട്രി മാത്രം സമര്‍പ്പിക്കാം. ഗ്രൂപ്പ് എന്‍ട്രികളോ സ്ഥാപനങ്ങളുടെ പേരിലുള്ള എന്‍ട്രികളോ പരിഗണിക്കില്ല. ലോഗോയില്‍ ആറന്മുള വള്ളസദ്യ, ആറന്മുള ഉത്രട്ടാതി വള്ളംകളി, പള്ളിയോടങ്ങൾ, ഭക്തി, പാരമ്പര്യം, സാംസ്കാരിക പൈതൃകം എന്നവയിലേതങ്കിലും പ്രതിഫലിക്കണം. ആറന്മുള വള്ളസദ്യ 2026 എന്ന വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ ലോഗോയില്‍ ഉള്‍പ്പെടുത്തണം.
ലോഗോ ഡിജിറ്റല്‍ രീതിയില്‍ രൂപകല്പന ചെയ്തതാകണം. ലോഗോ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും ഒരുപോലെ വ്യക്തതയോടെ ഉപയോഗിക്കാന്‍ കഴിയുന്നതാകണം. പോസ്റ്ററുകൾ, ബ്രോഷറുകള്‍, ഔദ്യോഗിക രേഖകൾ, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ, സുവനീറുകള്‍, ഷര്‍ട്ടുകൾ, ക്യാപ്പുകള്‍, ഡിജിറ്റല്‍ മീഡിയ, മെമന്റോകള്‍ എന്നിവയില്‍ ലോഗോ ഉപയോഗിക്കാനനുയോജ്യമായിരിക്കണം. ലോഗോയുടെ ആശയവും അതിന്റെ പ്രതീകാത്മകതയും വിശദീകരിക്കുന്ന പരമാവധി 150 വാക്കുകളില്‍ ഒതുങ്ങുന്ന കണ്‍സപ്റ്റ് നോട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണം.
വിജയിക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. എന്‍ട്രികള്‍ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കാര്യാലയത്തിലോ [email protected] ലോ സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫീസുമായോ 0468 2311343, 9447709944 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.
District News
കോഴഞ്ചേരി: ഗ്രാമീണ മേഖലയിലെ വീട്ടമ്മമാര്‍ നാടന്‍ കോഴി വളര്‍ത്തല്‍ രംഗത്തേക്ക്. മുട്ടയുടെ വില പൊതു വിപണിയില്‍ കുതിച്ചുയര്ന്നതിനേത്തുടര്ന്നാണ് നാടന്‍ മുട്ടകള്‍ വില്‍ക്കുന്നതിന് വനിതകള്‍ തയാറായിരിക്കുന്നത്. പൊതുവിപണിയില്‍ ഒരു മാസത്തിനു മുമ്പ് ആറു മുതല്‍ ഏഴുവരെ വിലയുണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോള്‍ ചില്ലറ വിപണിയില്‍ എട്ടു മുതല്‍ 8.50 രൂപ വരെയാണ് വില.
എട്ട് രൂപ നിരക്കില്‍ മുട്ടകള്‍ നല്കുമ്പോള് ഒന്നിച്ചെടുക്കുന്നവര്‍ക്ക് 7.40 രൂപയാണ് വാങ്ങാറുള്ളതെന്ന് കോഴഞ്ചേരിയിലെ മുട്ട വിതരണ രംഗത്തുളള വ്യാപാരികള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ 5.70 രൂപ ഉണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോഴത്തെ വില 6.75 മുതല്‍ ഏഴ് രൂപ വരെയാണ്. മുട്ടകള്‍ക്ക് ഏറെ വിപണിയുള്ള തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുള്ള മുട്ട വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായിരിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിലെ വനിതകള്‍ കൂട്ടായും ഒന്നിച്ചും വ്യക്തിപരമായും നാടന്‍ കോഴികളെ വളര്‍ത്തുന്നതു വ്യാപകമാക്കിയത്. കോഴഞ്ചേരി, പുല്ലാട്, ആറന്മുള പ്രദേശങ്ങളിലെ നാടന്‍കോഴി മുട്ടയ്ക്ക് 10 രൂപയാണ് ഇപ്പോഴത്തെ വില. പൊതു മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ നാടന്‍ കോഴിമുട്ടയെന്ന് പറഞ്ഞു വില്‍ക്കുന്നത് പലതും ചായം തേച്ച തമിഴ്നാട്ടിലെ മുട്ടകളാണെന്ന് നാട്ടുകാര്‍ പറയുന്നു.
മുട്ട വില ഉയര്‍ന്നതോടുകൂടി സന്ധ്യാനേരങ്ങളിലെ നാട്ടിന്‍പുറങ്ങളിലുള്ള തട്ടുകടകളിലെ ഇഷ്ടവിഭവമായ ഓംലെറ്റിനും വില കൂടിയിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്ന് വന്നു റോഡരികില്‍ ചായ കച്ചവടം നടത്തുന്നവരും മുട്ട ബജികളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്.
ബേക്കറികളിലും മുട്ട ഉത്പന്നങ്ങൾക്കു വില കൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ നാടന്‍ കോഴികളെ വളര്‍ത്തുന്നതിനും അതിലൂടെ വീട്ടമ്മമാര്‍ക്ക് വരുമാന മാർഗം ഉണ്ടാക്കുന്ന നടപടികള്‍ ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും ആവിഷ്കരിക്കണമെന്നും കുടുംബശ്രീ രംഗത്തുള്ള വനിതകള്‍ പറയുന്നു.
തമിഴ്നാട്ടിലും സ്കൂൾ ഉച്ചഭക്ഷണത്തിനൊപ്പം മുട്ട
തമിഴ്നാട് സർക്കാർ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്തേക്കുള്ള മുട്ടവരവ് കുറഞ്ഞതെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതോടൊപ്പം കോഴിത്തീറ്റയുടെ വിലവർധനയും മുട്ടമേഖലയെ ബാധിച്ചിട്ടുണ്ട്. 50 കിലോ കോഴിത്തീറ്റയ്ക്ക് 2300 മുതല്‍ 2500 രൂപ വരെയാണ് ഇപ്പോഴത്തെ വില.
രണ്ട് ലക്ഷത്തിലധികം കോഴിമുട്ടയാണ് സംസ്ഥാനത്തേക്ക് തമിഴ്നാട്ടില്‍ നിന്നും കയറ്റി അയയ്ക്കുന്നതെന്ന് മുട്ട വ്യാപാരികളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നു. കഴിഞ്ഞ വര്‍ഷം 5.80 രൂപയായിരുന്നു നാമക്കല്ലിലെ മുട്ട വില. അത് ക്രമാതീതമായി ഉയര്‍ന്നതാണ് കേരളത്തിലും മുട്ടവില വർധിക്കാന്‍ കാരണമായിരിക്കുന്നത്.
നാമക്കൽ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സ്കൂളുകളിൽ നൽകുന്ന മുട്ടയുടെ വില കണക്കിലാക്കി വരുന്നത്. എന്നാൽ നാമക്കൽ വില കൂടിയപ്പോൾ കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയിലെ മുട്ട വില വർധിപ്പിച്ചിട്ടില്ല.
District News
കോന്നി: ഉത്പാദനച്ചെലവിലെ വർധനയും മഴയും റബർ കർഷകർക്ക് വെല്ലുവിളിയായി. വിപണിയിൽ റബർവില ഉയർന്നുവെങ്കിലും കർഷകർക്ക് ഇതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. മഴക്കാല ടാപ്പിംഗിനായി മഴമറ (റെയ്ൻ ഗാർഡ്) ഇടുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതുമാണ് ചെറുകിട കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.തോരാമഴ കാരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകുതി ദിവസം പോലും ടാപ്പിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല.
വലിയ പ്ലാന്റേഷനുകളിൽ മഴമറ ഇട്ടിട്ടുണ്ടെങ്കിലും ചെറുകിട തോട്ടങ്ങളിലും സ്വകാര്യ കൃഷിയിടങ്ങളിലും ഇത് വലിയ തോതിൽ അപ്രാപ്യമാണ്. ടാപ്പിംഗ് നിലച്ചത് ഉടമകളുടെ വരുമാനവും തൊഴിലാളികളുടെ ഉപജീവനവും മുടക്കിയിരിക്കുകയാണ്. മഴ തോരുന്ന ദിവസങ്ങളിൽ പോലും പണിക്ക് ആളില്ലാത്ത അവസ്ഥയാണ്.
ടാപ്പിംഗ് മുടങ്ങിയത് മരങ്ങളിൽ ചീക്കപൊട്ടൽ പോലെയുള്ള രോഗങ്ങൾ പടരാനും കാരണമാകുന്നുണ്ട്. അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റമാണ് കർഷകരെ തകർക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. കഴിഞ്ഞ വർഷം 145 രൂപയായിരുന്ന ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിന് ഇപ്പോൾ 210 രൂപയായി. 25 കിലോഗ്രാമിന്റെ ഒട്ടിക്കാനുള്ള പശയ്ക്ക് 1,450 രൂപയിൽ നിന്ന് 1,750 രൂപയായും വർധിച്ചു.
ഒരു ഹെക്ടർ സ്ഥലത്ത് മഴമറ ഇടാൻ 12 മുതൽ 15 കിലോഗ്രാം പ്ലാസ്റ്റിക് ആവശ്യമാണ്.രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന കോപ്പർ ഓക്സിക്ലോറൈഡിന്റെ വില 700 രൂപയിൽ നിന്ന് 1,050 രൂപയായും സ്പ്രേയിംഗ് ഓയിൽ ലിറ്ററിന് 100 രൂപയിൽ നിന്ന് 200 രൂപയായും ഉയർന്നു. ഒരു ഹെക്ടറിൽ സ്പ്രേയിംഗ് നടത്താൻ എട്ട് കിലോ കോപ്പർ ഓക്സിക്ലോറൈഡും 40 ലിറ്റർ ഓയിലും വേണം.
ഇതിന് പുറമേ സ്റ്റാപ്ലർ പിന്നുകളും ഉയർന്ന പണിക്കൂലിയും നൽകേണ്ടി വരുന്നത് സാധാരണക്കാരായ കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മഴമറയിടാനും സ്പ്രേയിംഗിനും റബർ ബോർഡ് ഹെക്ടറിന് 4,000 രൂപ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ബോർഡിൽ രജിസ്റ്റർ ചെയ്ത നിശ്ചിത ഉടമകൾക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്. ചെറുകിട കർഷകർക്കും സാധാരണ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
District News
റാന്നി: പാതിവഴിയിൽ തടസപ്പെട്ടു കിടന്നിരുന്ന റാന്നി സമാന്തരപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പിഎം റോഡിൽ പന്പാനദിക്കു കുറുകെ ഏഴു വർഷം മുന്‍പ് തുടക്കം കുറിച്ച റാന്നിയിലെ സമാന്തര പാലത്തിന്റെ നിർമാണമാണ് പുനരാരംഭിച്ചത്. പിഎം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് റാന്നി ബൈപാസുകൾ ഉപയോഗപ്പെടുത്തി പുതിയ പാലത്തിന് അനുമതി ലഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ തടസപ്പെട്ടിരുന്നു.
പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ഇന്നലെ രാവിലെ പുനർനിർമാണത്തിനു തുടക്കം കുറിച്ച് പഴകുളം മധു എംഎൽഎ അറിയിച്ചു. ഫണ്ടിന്റെ അപര്യാപ്തതയും കരാറുകാരുമായുള്ള തർക്കങ്ങളുമാണ് നിർമാണം വൈകിപ്പിച്ചത്. വർഷങ്ങൾക്കു മുന്‍പേ നിർമാണം തുടങ്ങിയ പാലം ഇപ്പോഴും പന്പാനദിയിലെ തൂണുകളിൽ ഒതുങ്ങുകയാണ്.
സമീപനപാതയുടെ ആവശ്യത്തിലേക്കായി ഭൂമി ഏറ്റെടുക്കൽ ജോലികളും പൂർത്തിയായിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് സമീപനപാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന് അനുമതി ലഭിച്ചത്.
കരാറുകാരുമായി ബന്ധപ്പെട്ട് എംഎൽഎ നടത്തിയ ഇടപെടലിൽ പെരുന്പുഴയിൽ നിർമാണം പുനരാരംഭിക്കുന്നതിലേക്കാവശ്യമായ സാമഗ്രികൾ കഴിഞ്ഞ ദിവസം ഇറക്കിയിരുന്നു.
രാജു ഏബ്രഹാം എംഎൽഎയുടെ കാലത്ത് പ്രാരംഭ നടപടി തുടങ്ങിയ പാലം പ്രമോദ് നാരായൺ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ തുടർ പ്രവർത്തനങ്ങൾ നടന്നു.
റാന്നി പെരുമ്പുഴ കടവിൽ നിന്നുള്ള സമീപന പാത ബ്ലോക്ക് പടിവരെയാണ്. റാന്നി ബൈപാസ് പൂർണ തോതിൽ ക്രമീകരിക്കുന്ന വിധത്തിലാണ് സമീപനപാത വിഭാവനം ചെയ്തത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഭൂ ഉടമകൾക്ക് വസ്തുവിന്റെ പണവും കൈമാറിയിട്ടുള്ളതിനാൽ റോഡ് നിർമാണം തുടങ്ങാനാകും.
പാലം നിർമാണം ഏറ്റെടുത്ത ആദ്യ കരാറുകാർ പണികൾ പാതിവഴിയിൽ നിർത്തിയതോടെ എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് പുതിയ കരാർ ഉറപ്പിച്ചിട്ടുള്ളത്. പമ്പാനദിയിൽ നിലവിലെ പാലത്തിനു സമാന്തരമായി പെരുമ്പുഴ, ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം പണിയുന്നത്. നദിയിൽ പാലത്തിന്റെ തൂണുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഇനി പേട്ട കരയിൽ ചെറിയ രണ്ട് തൂണുകളുടെ പണികൾ കൂടി ബാക്കിയുണ്ട്. ഇതു കൂടിപൂർത്തീകരിച്ചാൽ സ്പാനുകളുടെ നിർമാണം തുടങ്ങാനാകും. റാന്നിയിലെ സമാന്തരപാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഇതോടെവർധിച്ചു.
പാലം നിർമാണം പുനരാരംഭിച്ച വേളയിൽ എംഎൽഎയ്ക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരോൺ ബിജിലി, ജൂലി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ആനി മാത്യു, സനോജ് മേമന, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
District News
പത്തനംതിട്ട: ഫുട്ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും പുതിയ ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ജില്ലാ ശുചിത്വമിഷന് സംഘടിപ്പിക്കുന്ന ബിന്‍വിന്‍ ഗോള്‍ ചലഞ്ചിന്റെ ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ നിര്‍വഹിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. രാജേഷ് കുമാർ, ശുചിത്വമിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. എം. വിനീത്, ശുചിത്വമിഷന് അസിസ്റ്റന്റ് കോഓർഡിനേറ്റര്‍ ജി. പ്രദീപ്, പ്രോഗ്രാം ഓഫീസര്‍ കെ. ആർ. അജയ്, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പൽ ഡോ. റെന്നി പി. വര്‍ഗീസ്, ഫാ. തോംസണ്‍ റോബി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. തോമസ് ഏബ്രഹാം,
ഡോ.സൂസന് സാമുവൽ, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ജിജോ കെ. ജോസഫ്, അസോസിയേറ്റ് പ്രഫ. ഡോ. എ. എസ്. ദീപ്തി, എന്‍എസ്എസ് വോളണ്ടിയേഴ്സ്, എന്‍സിസി കേഡറ്റുകൾ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, സ്പെഷല്‍ കെയര്‍ എന്നീ മാലിന്യങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ പച്ച, നീല, ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ഗോള്‍ പോസ്റ്റുകളാണ് തയാറാക്കിയിരുന്നത്.
ഈ പോസ്റ്റുകളിലേക്ക് ഗോളടിച്ച ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികളോട് ലോകകപ്പ് ഫുട്ബോൾ, മാലിന്യസംസ്കരണം തുടങ്ങിയ മേഖലയിലെ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം നല്‍കിയവര്‍ക്ക് ഗോള്‍ അടിക്കാന്‍ അവസരം നല്കി. ശരിയായ നിറത്തിലുള്ള പോസ്റ്റിലേക്ക് ഗോളടിച്ചവര്‍ക്ക് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സമ്മാനം നല്കി. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ കന്ദ്രങ്ങളില്‍ കാമ്പയിന് നടക്കും.
District News
അടൂര്‍: ഏനാത്ത് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് രണ്ടു വര്‍ഷത്തിലേറെയായി. നിയമലംഘനങ്ങള്‍ തടയാനും കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും സഹായകരമായിരുന്ന കാമറകള്‍ നന്നാക്കാന്‍ ഇതേവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ടൗണ്‍ എല്ലായ്പോഴും പോലീസ് നിരീക്ഷണത്തിലായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഏനാത്ത് വ്യാപാരികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ടൗണിലെ വിവിധ ഭാഗങ്ങളിലായി ആകെ 16 കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നേരിട്ട് ഏനാത്ത് പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന സംവിധാനവുമുണ്ടായിരുന്നു.
രാത്രികാല മോഷണങ്ങൾ, ഗതാഗതനിയമ ലംഘനങ്ങള്‍, ചെറിയ സംഘര്‍ഷങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും കാമറകള്‍ ഏറെ സഹായകരമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. എറണാകുളത്തെ ഒരു കമ്പനിക്കായിരുന്നു അറ്റകുറ്റപ്പണികളുടെ ചുമതല. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കാത്തതിനേ തുടര്‍ന്ന് പിന്നീട് പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
ഏനാത്ത് പാലത്തില്‍ നിന്ന് ആളുകള്‍ ആറ്റിലേക്ക് ചാടുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനും അന്വേഷണങ്ങള്‍ക്ക് സഹായമാകുന്നതിനും നിരീക്ഷണ കാമറകള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
District News
പത്തനംതിട്ട: സെന്‍സസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍. എന്യൂമറേറ്റര്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ പരിശോധിച്ച് ഉറപ്പാക്കണം. ജില്ലയിലെ സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.
വിവരശേഖരണം പൂര്‍ത്തിയായവ സൂപ്പര്‍വൈസര്‍മാര്‍ കൃത്യമായി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണം. 20നകം സെന്‍സസ് ഫീല്‍ഡ് പ്രവര്‍ത്തനം പരമാവധി പൂര്‍ത്തിയാക്കണം. ശേഖരിച്ച വിവരങ്ങളുടെ പരിശോധന 24നുള്ളില്‍ നടത്തണം. 25, 26തീയതികളില്‍ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് അപാകത ഉണ്ടെങ്കില്‍ തിരുത്തും.
സെന്‍സസ് പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
അടൂർ: താന്നിവിളയിൽ നന്ദു ജയരാജിന്റെ സ്മരണാർഥം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ജയരാജ് ദാമോദരൻ ദാനമായി നൽകിയ സ്ഥലത്ത് നിർമിച്ച പത്തനാപുരം ഗാന്ധിഭവന്റെ 24-ാം ശാഖയുടെ സമർപ്പണം ഡോ. ജയരാജ് ദാമോദരൻ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അടൂർ നഗരസഭാ ചെയർപേഴ്സൺ റീന സാമുവേൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു.
പഴകുളം ശിവദാസൻ, ഹർഷകുമാർ, ഉമ്മൻ തോമസ്, ശരത് ബാബു, ചിത്ര, ഷിബു ചിറക്കരോട്ട്, എ. പി. സന്തോഷ്, കെ. ജി. വാസുദേവൻ, ഷാഹിദ് കമാൽ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ആയുഷ് ജയപ്രതാപ്, കെ. സാബു, എം. ആർ. ജയപ്രസാദ്, റോണി പാണംതുണ്ടിൽ, അടൂർ ശശാങ്കൻ, തോട്ടുവ മുരളി,
ആർ. രാമകൃഷ്ണൻ, കെ. ഹരിപ്രസാദ്, അഡ്വ. ഗോകുൽ വി. രഘുനാഥ്, ലതാ വിജയൻ, കെ. കെ. സരസ്വതി, ബിനു വിദ്യാധരൻ, അഡ്വ. സുരേഷ് സോമ, അനു വസന്തൻ, ബീന ബാബു, കെ. ബി. പ്രദീപ് കുമാർ, കെ. ജെ. സോമരാജൻ, സജി ദേവി, ബി. മോഹനൻ, ശശികുമാർ, വിൽസൺ ഡാനിയൽ, സിന്ധു രാജൻപിള്ള, രാജലക്ഷ്മി കുഞ്ഞമ്മ, ലതീഷ്, സുധീർ വഴിമുക്ക് എന്നിവർ പ്രസംഗിച്ചു.
District News
അടൂര്‍: വാടകക്കെട്ടിടം അണ്ഫിറ്റായതിനെ തുടര്‍ന്ന് ഏഴംകുളം പഞ്ചായത്തിലെ 20-ാം വാര്‍ഡിലെ അറുകാലിക്കല്‍ കിഴക്കിലുള്ള 26-ാം നമ്പര്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഒരു മാസത്തിലേറെയായി അങ്കണവാടി പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പകരം പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതിനാല്‍ കുട്ടികള്‍ക്ക് പഠനസൗകര്യം നഷ്ടമായിരിക്കുകയാണ്.
കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓടിട്ട പഴക്കമേറിയ കെട്ടിടത്തിനാണ് ഫിറ്റ്നസ് നഷ്ടമായത്. കെട്ടിടത്തിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായതിനാല്‍ ജൂണ്‍ 10ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തുടര്‍ന്ന് ഒരു മാസത്തിലേറെയായിട്ടും പകരം സൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല.
അങ്കണവാടി അടച്ചതോടെ കുട്ടികള്‍ക്ക് പഠനം മുടങ്ങി.ജീവനക്കാരെ താത്കാലികമായി 10ാം നമ്പര്‍ അങ്കണവാടിയിലേക്ക് മാറ്റിയെങ്കിലും 26 -ാം നമ്പര്‍ അങ്കണവാടി വീണ്ടും എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല.
അഞ്ചും ഇരുപതും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് അങ്കണവാടിയുടെ പ്രവര്‍ത്തനപരിധി. 20-ാം വാര്‍ഡില്‍ പകരം കെട്ടിടം ലഭ്യമല്ലെങ്കില്‍ അഞ്ചാം വാര്‍ഡില്‍ താത്കാലിക സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ വാര്‍ഡ് മാറ്റുന്ന കാര്യത്തില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്.
അതേസമയം, 20-ാം വാര്‍ഡില്‍ തന്നെ അങ്കണവാടിക്കായി സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം ലേഖാക ുമാരി അറിയിച്ചു. അങ്കണവാടി അടയ്ക്കുന്നതിന് മുമ്പ് എഎല്‍എംഎസ് സി കമ്മിറ്റി വിളിച്ചുചേര്‍ത്ത് വിവരം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
District News
പത്തനംതിട്ട: നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. റിംഗ് റോഡിനോടു ചേര്‍ന്ന് തിരക്കേറിയ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ നഴ്സറിയിലാണ് പെരുമ്പാമ്പ് ഇറങ്ങിയത്.
ഒപ്പമുള്ള നായ്ക്കള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് സംഭവം. നായയുമായി പെരുമ്പാമ്പ് സമീപത്തെ ചതുപ്പിലേക്ക് മറഞ്ഞു. നായ്ക്കള്‍ കുരയ്ക്കുന്ന ശബ്ദം കേട്ട് ആളുകള്‍ വന്ന് നോക്കിയപ്പോഴാണ് ഇത് കാണുന്നത്.
ഇവിടെ ചതുപ്പു നിലം പെരുമ്പാമ്പിന്റെയും മറ്റ് ഇഴജന്തുകളുടെയും വിഹാരകേന്ദ്രമാണ്. ഈ ഭാഗത്ത് തെരുവുനായ്ക്കളും ധാരാളമുണ്ട്. അറവുശാലയോടു ചേര്‍ന്നാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചിട്ടുള്ളത്. പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഭാഗത്തും മുമ്പ് പല തവണ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്.
സമീപത്തെ തോട് മുഴുവന്‍ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. റിംഗ് റോഡിനോടു ചേര്‍ന്ന പരിസരങ്ങള്‍ മുഴുവന്‍ വൃത്തി ഹീനവും കാടു പിടിച്ചും കിടക്കുകയുമാണ്്.
District News
പത്തനംതിട്ട: ജില്ലയിലെ നെല്‍ കര്‍ഷകര്‍ സപ്ലൈകോയെ കൈവിടുന്നു. ഉത്പാദിപ്പിച്ച നെല്ല് ഇനി സ്വകാര്യ മില്ലുകളിലേക്ക് നല്‍കാനാണ് കര്‍ഷകരുടെ തീരുമാനം. നെല്ല് സംഭരണത്തിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 2163 കര്‍ഷകരാണ്. അഞ്ചു താലൂക്കുകളില്‍നിന്നായി 10,034 ടണ്‍നെല്ലാണ് ഇത്തവണ സപ്ലൈകോ സംഭരിച്ചത്.
തിരുവല്ല താലൂക്കില്‍നിന്നു മാത്രം 7224 ടണ്‍ നെല്ല് സംഭരിച്ചു. 1649 കര്‍ഷകരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കോഴഞ്ചേരി താലൂക്കില്‍ 267 കര്‍ഷകരില്‍നിന്ന് 1536 ടണ്‍ നെല്ലും 180 കര്‍ഷകരുള്ള അടൂരില്‍ 943 ടണ്‍ നെല്ലും മല്ലപ്പള്ളിയില്‍ 35 കര്‍ഷകരില്‍നിന്ന് 249 ടണ്ണും സംഭരിച്ചിട്ടുണ്ട്. സംഭരണത്തില്‍ ഏറ്റവും കുറവ് കര്‍ഷകര്‍ കോന്നി താലൂക്കിലാണ് 32 കര്‍ഷകരാണ് കോന്നിയില്‍ രജിസ്റ്റര്‍ ചെയ്തത്. അവരില്‍നിന്ന് 82 ടണ്‍നെല്ല് മാത്രമാണ് സംഭരിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിയുള്ള അപ്പര്‍കുട്ടനാട് മേഖലയില്‍ മേയില്‍ കൊയ്ത്ത് പൂര്‍ത്തീകരിച്ചിരുന്നു.
ജില്ലയിലെ മുണ്ടകന്‍ കൃഷി വിളവെടുപ്പ് ജുണോടെയാണ് പൂര്‍ത്തിയായത്. ജില്ലയിലാകെ 2390 ഹെക്ടര്‍ സ്ഥലത്തുനിന്നു മാത്രമാണ് സപ്ലൈകോയ്ക്ക് നെല്ല് സംഭരിക്കാനായത്. എന്നാല്‍, 4000 ഹെക്ടറില്‍ അധികം സ്ഥലത്തു നെല്‍കൃഷി നടത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അവശേഷിച്ച കര്‍ഷകര്‍ സ്വകാര്യ മില്ലുകാര്‍ക്ക് നെല്ല് നേരിട്ട് നല്‍കുകയായിരുന്നു. ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുകയില്ല. സപ്ലൈകോ വഴി നെല്ല് സംഭരിക്കുമ്പോള്‍ സംഭരണ വില കിട്ടാന്‍ മാസങ്ങളോളം വേണ്ടി വരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ പല കര്‍ഷകരും നേരിട്ട് നെല്ല് വില്‍ക്കുകയാണ് ചെയ്തത്. സപ്ലൈകോ വഴിനെല്ല് നല്കിയ വകയില്‍ 30 കോടി രൂപയിലധികം കര്‍ഷകര്‍ക്ക് ഈ സീസണില്‍ മാത്രം സംഭരണ വിലയായി കിട്ടാനുണ്ട്.
ഇതുമൂലം വായ്പ എടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷി ഇറക്കിയവര്‍ കൂടുതല്‍ കടക്കണിയിലാകുകയാണ്. തന്നെയുമല്ല അപ്പര്‍കുട്ടനാട് ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ പ്രധാന സംഭരണ പദ്ധതികളില്‍ നിന്നും സപ്ലൈകോ ഒഴിവാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
സപ്ലൈകോയുടെ അനാസ്ഥ
യഥാസമയം നെല്ല് സംഭരിക്കാതിരിക്കുകയും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെയും സപ്ലൈകോ നെല്‍ക്കര്‍ഷകരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ വില വായ്പയായിട്ടാണ് കേരളം നല്‍കുന്നത്.
തന്നെയുമല്ല വായ്പയായി നല്കുന്ന തുകയുടെ തിരിച്ചടവ് കര്‍ഷകര്‍തന്നെ ഏറ്റെടുക്കേണ്ടി വരുന്നു. ഇത്തരം വായ്പകളുടെ ഉത്തരവാദിത്വം കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്പിക്കില്ലെന്ന് സപ്ലൈകോയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരത്തേ ഉറപ്പു നല്‍കിയിരുന്നെങ്കിലും സപ്ലൈകോയുടെ ധാരണാപത്രം പ്രകാരം ഇതിന്റെ ബാധ്യത കര്‍ഷകര്‍ക്കാണെന്ന് കാണിച്ചിട്ടുണ്ട്.
തിരിച്ചടവ് താമസിച്ചാല്‍ കര്‍ഷകരുടെ സിവില്‍ സ്കോര്‍ കുറയുകയും അത് മറ്റു വായ്പകള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. കേന്ദ്രവിഹിതം അനുവദിച്ചാലും നെല്ലുവില സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തണമെന്നാണ് കേന്ദ്ര കൃഷിവകുപ്പും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വ്യവസ്ഥ നെല്ല് സംഭരണത്തിന് ചുമതലപ്പെടുത്തിയ മില്ലുകള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കര്‍ഷകരെ ചൂഷണം ചെയ്യുന്നതും സപ്ലൈകോയ്ക്കു തിരിച്ചടിയായി.
പാടത്തു കൊയ്ത്ത് പൂര്‍ത്തിയായാലും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ നടപടികള്‍ സ്വീകരിക്കാറില്ല. മഴ നനയാതെയും കിളിര്ക്കാതെയും നെല്ല് സംരക്ഷിക്കേണ്ട ബാധ്യത കര്‍ഷകര്‍ക്കാണ്. സ്വകാര്യ മില്ലുകളുടെ ചൂഷണത്തിനു സപ്ലൈകോയും കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം.
ജില്ലയിലെ പ്രധാന നെല്‍കൃഷി കേന്ദ്രങ്ങള്‍
തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന അപ്പര്‍കുട്ടനാട് മേഖലയാണ് മലയോര ജില്ലയുടെ പ്രധാന നെല്ലറ. ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, മല്ലപ്പുഴശേരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ആറന്മുള പുഞ്ച. പമ്പാനദിയുടെ തീരത്തുള്ള പ്രധാന ജലസംഭരണി കൂടിയാണ് ഇത്.
അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും അധികം നെല്‍കൃഷിയുള്ളത് വള്ളിക്കോട് പാടശേഖരത്താണ്. നരിക്കുഴി കാരുവേലി, തലച്ചേറ് എന്നിവയും ഇതിന്റെ ഭാഗമാണ്. പന്തളം മേഖലയിലെ ഏറ്റവും വിസ്തൃതിയാര്‍ന്ന കരിങ്ങാലിപുഞ്ച ഇരുപ്പു കൃഷിക്കു പേരുകേട്ട വയലാണ്. ഓമല്ലൂര്‍, കൊടുമണ്‍ പഞ്ചായത്തുകളിലും വ്യാപകമായി നെല്‍കൃഷി ചെയ്തുവരുന്നുണ്ട്
District News
അടൂര്‍: വനിതാ യുവ നേതാവിനെ സാമൂഹിക മാധ്യമങ്ങളിലൂടെഅധിക്ഷേപിച്ച യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി കൂമന്‍കുളം തൃക്കാലങ്ങോട് കോഴിത്തല പുള്ളൂര് ഹൗസില്‍ രാജന് ജോസഫിനെ (48) യാണ് അടൂര്‍ പോലീസ് എറണാകുളം കാക്കനാടുനിന്ന് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
2026 ജനുവരി 20 മുതല്‍ 27 വരെയുള്ള തീയതികളിലാണ് ഇയാള്‍ വൈറ്റ് സ്വാന് ടിവി ന്യൂസ്, രാജന് ജോസഫ് പേരുകളില്‍ ഉള്ള രണ്ട് ഫേസ്ബുക്ക് പേജുകള്‍ വഴിയും യൂട്യൂബ് ചാനല്‍ വഴിയും ശ്രീനാദേവിക്കെതിരേ അപവാദ പ്രചരണങ്ങള്‍ നടത്തിയത്. ശ്രീനാദേവിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അടൂര്‍ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിയായ ഇയാള്‍ എറണാകുളം കാക്കനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
2025 സെപ്റ്റംബര്‍ മാസത്തിലും ഇയാള്‍ ഇതേ രീതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ മുഖേന അപകീര്‍ത്തി പ്രചരണം നടത്തിയിരുന്നു. എറണാകുളത്തുനിന്നും കസ്റ്റഡിയിലെടുത്ത് ഇയാളെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി അടൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അടൂര്‍ എസ്എച്ച്ഒ ജെ. അജയന്, എസ്ഐമാരായ ജി.എസ്. ദീപു, രാധാകൃഷ്ണപിള്ള, എസ് സിപിഒ ശ്രീജിത്ത്, സിപിഒമാരായ നിതിന്‍, ബൈജു എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
District News
പത്തനംതിട്ട: ഉളനാട്ടിലേക്കുള്ള സൗജന്യ യാത്ര നിഷേധിച്ച് കെഎസ്ആര്‍ടിസി ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച മഹാസുദര്‍ശന ലക്ഷ്യപ്രാപ്തി പൂജയോടനുബന്ധിച്ച് സ്ത്രീകളുടെ തിരക്ക് ഏറെയുള്ള ദിവസമായിരുന്നു. ഇതോടനുബന്ധിച്ച് ഓര്‍ഡിനറി ബസുകള്‍ ഒഴിവാക്കി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഇറക്കുകയായിരുന്നു.
എല്ലാ ദിവസവും ഈ ദിവസം ക്ഷേത്രത്തില്‍ ആയിരത്തിലേറെ ഭക്തരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നത്. ഇതില്‍ 90 ശതമാനത്തിനു മുകളിലും പുരുഷന്മാരാണ്. ഇവിടേക്കുള്ള പതിവ് സര്‍വീസ് കൂടാതെ മഹാസുദര്‍ശന ലക്ഷ്യപ്രാപ്തി പൂജ നടക്കുന്ന ദിവസം സ്പെഷല്‍ സര്‍വീസുകളുമുണ്ട് എല്ലാം ഓര്‍ഡിനറി ബസുകളുമായിരുന്നു.
എന്നാല്‍, ഓര്‍ഡിനറി ബസുകള്‍ പിന്‍വലിച്ച് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചതോടെയാണ് സ്ത്രീ യാത്രക്കാര്‍ക്ക് സൗജന്യയാത്ര നിഷേധിക്കപ്പെട്ടത്. സൗജന്യയാത്ര പ്രതീക്ഷിച്ചെത്തിയ സ്ത്രീകള്‍ക്ക് അതു ലഭിച്ചില്ലെന്നു മാത്രമല്ല ടിക്കറ്റിന് കൂടുതല്‍ തുക നല്‍കേണ്ടിയും വന്നു.
പത്തനംതിട്ടയില്‍നിന്ന് ഓര്‍ഡിനറി സര്‍വീസിന് 25 രൂപ നല്‍കിയിരുന്ന സ്ഥാനത്ത ഇന്നലെ ഫാസ്റ്റില്‍ 37 രൂപയാണ് വാങ്ങിയത്. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക പരാതി നല്‍കുമെന്ന ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
District News
പത്തനംതിട്ട: കേന്ദ്ര ഗവണ്മെന്റ് ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കെപിസിസി ന്യൂനപക്ഷ സെല്‍ ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ നാള് മുതല്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളോടും അവരുടെ ആരാധനാലയങ്ങളോടും , സ്ഥാപനങ്ങളോടും വിവേചനപരമായാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നതെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ചെയര്ന്മാന് പി.പി. ജോണിന് ന്യൂനപക്ഷ സെല്‍ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ചുമതലകള്‍ യോഗത്തില്‍ കൈമാറി. എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സി.വി. ശാന്തകുമാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്കി.
സംസ്ഥാന വൈസ് ചെയര്മാന് ഫാ. ദാനിയേല്‍ പുല്ലേലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഷാജി കുളനട, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കോണ്ടൂര്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവേല്‍ കിഴക്കുപുറം, ടി.എന്‍ ത്രിദീപ്, കെ. ജാസിംകുട്ടി, അബ്ദുള്‍ കലാം ആസാദ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് സക്കറിയാ വര്‍ഗീസ്, ആനി ജേക്കബ്, സലിം പെരുനാട്, സജി കെ. സൈമണ്‍, എ. നൗഷാദ് റാവുത്തര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പത്തനംതിട്ട: മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ഉടമ ഏബ്രഹാം കലമണ്ണില്‍ നടത്തിയ ഡ്രോണ്‍ സര്‍വേക്കെതിരേ റവന്യു വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് ഡ്രോണ്‍ സര്‍വേ നടത്തിയത് കടന്നുകയറ്റമാണെന്നാണ് വകുപ്പിന്റെ നിലപാട്. വിമാനത്താവള പ്രദേശത്ത് 400 ഏക്കര്‍ തന്റെ കൈവശമുണ്ടെന്ന്ഏബ്രഹാം കലമണ്ണില്‍ അവകാശപ്പെട്ടു.
ഡല്‍ഹി ആസ്ഥാനമായ കമ്പനിയെക്കൊണ്ട് ഈയാഴ്ച വീണ്ടും ഡ്രോണ്‍ സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു തടയണമെന്നും റവന്യു വകുപ്പ് ഹൈക്കോടതിയില്‍ ആവശ്യപ്പെടും.
അവകാശപ്പെട്ട സ്ഥലം റവന്യൂ വകുപ്പ് മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. 16ന് ഹൈക്കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് ഡ്രോൺ സര്‍വേ നടന്നത്. ഇതുസംബന്ധിച്ച് കോഴഞ്ചേരി തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും.
District News
പത്തനംതിട്ട: ജില്ലയിലെ നാല്പതിലധികം സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ക്ക് നാഥനില്ല. ഇതു പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഹെഡ്മാസ്റ്റര് പ്രമോഷന് വൈകുന്നത് പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെയും ബാധിക്കുന്നുണ്ട്. ഇവര്‍ക്ക് എല്‍പിഎസ്ടി, യുപിഎസ്ടി തസ്തികകളില്‍ നിയമനം ലഭിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.
2026 ജനുവരിയില്‍ സംസ്ഥാനവ്യാപകമായി സര്‍വീസ് കാര്‍ഡ് വിളിച്ചു നടപടികള്‍ തുടങ്ങിയതാണ്. എല്ലാ ജില്ലകളിലും സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ മാത്രം ഈ പ്രക്രിയ നടന്നില്ല.
സീനിയോറിറ്റി ലിസ്റ്റ് വന്ന ശേഷം പ്രമോഷന് താത്കാലികമായി വേണ്ടെന്നുവയ്ക്കുന്നതിനുള്ള അവസരം നല്‍കേണ്ടതുണ്ട്. അതിനുശേഷം ഫൈനല്‍ ലിസ്റ്റ് തയാറാക്കണം. ഈ മൂന്നു ഘട്ടങ്ങളും ജില്ലയില്‍ ഇതേവരെ നടന്നിട്ടില്ല. മറ്റു ജില്ലകളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം നടത്തിക്കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ നിലവിലുള്ള ലിസ്റ്റ് അനുസരിച്ചാണ് നിയമനം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന നിയമനത്തില്‍ എല്‍പിഎസ്ടി ലിസ്റ്റിലുള്ളവരും ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റിന്റെ തുടര്‍ച്ച നിലനില്‍ക്കുന്നുമുണ്ട്.
എന്നാല്‍, നിയമനം വൈകിക്കാന്‍ ഡിഡിഇ ഓഫീസ് ഇപ്പോള്‍ പുതിയ ന്യായങ്ങള്‍ പറയുകയാണ്. എല്‍പി, യുപി ലിസ്റ്റുകളില്‍നിന്ന് മാറിമാറി നിയമിക്കണമെന്നാണ് അധികൃതരുടെ വാദം. ഇതിന് ഡിജിഇയുടെ ഉത്തരവ് വേണമെന്നും പറയുന്നു.
പ്രൈമറി സ്കൂള്‍ അധ്യാപക നിയമനത്തിന്റെ പൂര്‍ണ അധികാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ്. നിയമനം എങ്ങനെ വേണമെന്ന് ഡിഡി തലത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും. നിലവില്‍ 50 വയസു കഴിഞ്ഞവരെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയാണ് നിയമനം നടത്തുന്നത്. കെ-ടെറ്റ് യോഗ്യത നേടുന്നതിന് 2028 നവംബര്‍ വരെ സമയമുണ്ട്.
പ്രമോഷന് കെ-ടെറ്റ് നിര്‍ബന്ധമായതിനാല്‍ വിരമിക്കാന്‍ ഒന്ന്, രണ്ട് വര്‍ഷം മാത്രമുള്ള അധ്യാപകര്‍ പോലും പരീക്ഷ എഴുതിയെടുത്തിരുന്നു. ഈ സാഹചര്യം എല്ലാ ജില്ലകളിലും നിലനില്‍ക്കുമ്പോഴാണ് പത്തനംതിട്ടയില്‍ മാത്രം നിയമനം തടസപ്പെടുത്തുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇതോടെ കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്.
പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ നിയമനം ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നും കെഎസ്ടിഎ കുറ്റപ്പെടുത്തി. അധികൃതരുടെ നിരുത്തരവാദപരമായ നിലപാടിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ. കെ. പ്രകാശ്, ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ് എന്നിവര്‍ പറഞ്ഞു.
എയ്ഡഡ് മേഖലയില്‍ പ്രഥമാധ്യാപകര്‍ മാത്രം
പത്തനംതിട്ട: ജില്ലയിലെ ഭൂരിഭാഗം എയ്ഡഡ് പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകര്‍ മാത്രമാണുള്ളത്. കുട്ടികളുടെ കുറവു മൂലം സ്ഥിരാധ്യാപക തസ്തിക നഷ്ടമായ സ്കൂളുകളില്‍ താത്കാലിക അധ്യാപകരെ നിയമിച്ചാണ് മുന്നോട്ടു പോകുന്നത്. തസ്തിക നിര്ണയപ്രശ്നങ്ങളില് താത്കാലിക അധ്യാപക തസ്തികകളും പലയിടത്തും ലഭിച്ചിട്ടില്ല. സിംഗിള്‍ മാനേജ്മെന്റ് സ്കൂളുകളിലാകട്ടെ പ്രഥമാധ്യാപകരും ഇല്ലാത്ത സ്ഥിതിയുണ്ട്.
സര്‍വീസിലുള്ള പ്രഥമാധ്യാപകര്‍ വിരമിക്കുന്ന ഒഴിവില്‍ പകരം നിയമനത്തിന് സ്ഥിരാധ്യാപകരില്ലാത്ത സ്കൂളുകളിലാണ് പുറമേനിന്ന് ആളെ എടുക്കേണ്ടിവരുന്നത്.
നേരത്തേ പ്രഥമാധ്യാപകരുടെ കുറവുകാരണം ഒരാള്‍ക്കുതന്നെ ഒന്നിലധികം സ്കൂളുകളുടെ ചുമതല നല്‍കിയിരുന്നു.
എയ്ഡഡ് കോര്‍പറേറ്റ് മാനേജ്മെന്റുകളില്‍ സ്ഥിരാധ്യാപക നിയമനവും മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തുതന്നെ കുട്ടികളുടെ കുറവ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന പ്രൈമറി വിദ്യാലയങ്ങള്‍ ഏറെയുള്ളതും പത്തനംതിട്ട ജില്ലയിലാണ്. പത്തില്‍ താഴെ കുട്ടികളുമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.
District News
വെണ്ണിക്കുളം: കുട്ടികളില്‍ ജനാധിപത്യ അവബോധവും പൗരബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വെണ്ണിക്കുളം എംഡിഎല്‍പി സ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ എല്ലാ നിയമങ്ങളും പ്രക്രിയകളും പാലിച്ചു നടത്തിയ വോട്ടെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അക്സാ സജിയെ സ്കൂള്‍ ലീഡറായി തെരഞ്ഞെടുത്തു.
ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും അതേപടി സ്കൂളില്‍ പുനരാവിഷ്കരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കല്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, സൂക്ഷ്മ പരിശോധന, സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാനറുകളും പോസ്റ്ററുകളും ഉപയോഗിച്ചുള്ള പ്രചാരണം, വോട്ടര്‍മാരെ നേരില്‍ക്കണ്ടുള്ള വോട്ട് അഭ്യര്‍ഥന, സ്ഥനാര്‍ഥി സംഗമം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. യഥാര്‍ഥ വോട്ടെടുപ്പിനു സമാനമായി, വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലില്‍ മഷി പുരട്ടിയാണ് കുട്ടികള്‍ ബൂത്തിന് പുറത്തേക്കിറങ്ങിയത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് (ഇവിഎം) ബദലായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നുള്ള പ്രത്യേക വോട്ടിംഗ് ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണില്‍ സജ്ജമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
പോളിംഗ് ബൂത്തിലെ ജോലികളും കുട്ടികളാണ് നിര്‍വഹിച്ചത്. സ്കൂള്‍ പ്രധാന അധ്യാപിക മിനി സൂസന് ഫിലിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല നിര്‍വഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് കുട്ടികളില്‍ കൃത്യമായ ധാരണയുണ്ടാക്കാനും വോട്ടെടുപ്പിന്റെ പ്രാധാന്യം മനസിലാക്കാനും ഇത്തരമൊരു വേദി സഹായിക്കുമെന്ന് സ്റ്റാഫ് സെക്രട്ടറി ലാബി ജോര്‍ജ് ജോണ്‍ പറഞ്ഞു.
അക്സാ സജി, ഡി. ദേവനന്ദന്, സന മറിയം, ജോയല്‍ ജിനീഷ്, യാഷു എന്നീ അഞ്ചു സ്ഥാനാര്‍ഥികളാണ് വിവിധ ചിഹ്നങ്ങളില്‍ മത്സരിച്ചത്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അക്സാ സജി വന്‍ ഭൂരിപക്ഷത്തോടെ വിജയകിരീടം ചൂടി. ഫലപ്രഖ്യാപനത്തിനു പിന്നാലെ സ്കൂള്‍ അങ്കണത്തി് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിജയാഹ്ലാദപ്രകടനവും നടന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പ്രധാന അധ്യാപിക മിനി സൂസന് ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി ലാബി ജോര്‍ജ് ജോണ്‍, അധ്യാപകരായ ജോണ്‍ എം. തോമസ്, റോബി അന്നാ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
District News
തിരുവല്ല: അടിപ്പാതകളില്‍ അപകടമേഖലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ മുന്നറിയിപ്പ് സംവിധാനവുമായി റെയില്‍വേ. കേരളത്തില്‍ ആദ്യമായാണ് റെയില്‍വേ അടിപ്പാതകളില്‍ ജലനിരപ്പ് ഉയരുമ്പോഴുള്ള അപകടം മുന്നറിയിപ്പ് സംവിധാനം തിരൂമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയില്‍ കാമറ നിരീക്ഷണവും അതിനോടൊപ്പം തന്നെ സെന്‍സറിംഗ് സംവിധാനത്തോടെ ജലനിരപ്പ് അപകടമേഖലയ്ക്ക് മുകളില്‍ ഉയരുമ്പോള്‍ റോഡിന് ഇരുവശത്തും ചുവന്ന സിഗ്നല്‍ ലൈറ്റുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കുകയും അപകടമുന്നറിയിപ്പ് സന്ദേശങ്ങള്‍ മൈക്കിലൂടെ തുടര്‍ച്ചയായി അനൗണ്‍സ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.
നിരവധി പരീക്ഷണങ്ങള്‍ റെയില്‍വേ അടിപ്പാതയില്‍ നടത്തിയിട്ടും പൂര്‍ണ വിജയം കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടികൂടി റെയില്‍വേ കൈക്കൊള്ളുന്നത്. റെയില്‍വേ അടിപ്പാതകളില്‍ വെള്ളം കയറിയാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് മോട്ടോര്‍ സംവിധാനവും അതോടൊപ്പം തന്നെ അടിപ്പാതകളില്‍ വഴിവിളക്കും സ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജേഷ് ആവശ്യപ്പെട്ടു.
District News
കോന്നി: കോന്നി കല്ലേലി ശ്രീശിവചാമുണ്ഡി ക്ഷേത്തില്‍ വന്‍ കവര്‍ച്ച. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് കല്ലേലി ക്ഷേത്രത്തിന്റെ തിടപ്പള്ളി പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നത്. തുടര്‍ന്ന് ശ്രീകോവിലിന്റെയും മറ്റു ഭാഗങ്ങളുടെയും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 22 സ്വര്‍ണ താലികള്‍, അഞ്ചു സ്വര്‍ണ പൊട്ടുകള്‍, വഴിപാടായി ലഭിച്ച സ്വര്‍ണ ആള് രൂപങ്ങള്‍ എന്നിവയടക്കമുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ സംഘം കവരികയായിരുന്നു.
ഇതിനുപുറമേ, അന്നദാന ഫണ്ടിനായി സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് 20,000ല്‍ അധികം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി. രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. വിവരമറിഞ്ഞ ഉടന്‍ കോന്നി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി.
അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തുനിന്ന് മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ഒരു താക്കോല്‍ക്കൂട്ടം പോലീസ് കണ്ടെടുത്തു. ഇതു കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറിയിട്ടുണ്ട്. സ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടി നഷ്ടപ്പെട്ട തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പോലീസും.
District News
പത്തനംതിട്ട: പാസ്പോര്‍ട്ട് അപേക്ഷ, മറ്റു സേവനങ്ങള്‍ എന്നിവയ്ക്കുള്ള അമിത ഫീസ് വര്ധന് പിന്‍വലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
ഫീസ് വര്‍ധന, വിമാനയാത്രാ നിരക്ക് എന്നിവ മൂന്നും നാലും ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ കൊള്ളയടിക്കുയാണെന്ന് പ്രവാസി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിദേശ രാജ്യങ്ങളില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പെന്ഷന്, തൊഴില്‍, പുനഃരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹനീഫ താന്നിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു പാറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ജോസ് കൊടുന്തറ, നാസര്‍ തോണ്ടമണ്ണില്‍, അഡ്വ. ഷെബിര്‍ അമ്മദ്, ബിജു മലയയില്‍, സാം പി ഏബ്രഹാം, ബിനു തോമസ്, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
District News
കോന്നി: സീതത്തോട് പഞ്ചായത്തിലെ വനം, കര്‍ഷക മേഖല അതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കണമെന്ന് ഐക്യ കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി രവി പിള്ള. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ഐക്യ കര്‍ഷക സംഘം സീതത്തോട് പഞ്ചായത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ ഫെന്സിംഗിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത കരാറുകാരെയും അവിദഗ്ധ തൊഴിലാളികളെയും ഉപയോഗിച്ചുള്ള നിലവാരമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഇതിനുപകരമായി ഇ-ടെന്‍ഡറിംഗ് സമ്പ്രദായം കര്‍ശനമായി നടപ്പിലാക്കി ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിലെ അഴിമതി അവസാനിപ്പിക്കാന്‍ വനംവകുപ്പും സര്‍ക്കാരും തയാറാകണമെന്നും ഐക്യ കര്‍ഷക സംഘം സീതത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ആര്‍എസ്പി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചിറ്റാര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കോന്നി മണ്ഡലം പ്രസിഡന്റ് ഷൈലജ പ്രദീപ്, ഷാലു ജോസഫ്, മജു ഏബ്രഹാം, സീതത്തോട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന് ഉതുപ്പാന്, ജോര്‍ജ് വര്‍ഗീസ്, പ്രശാന്ത് ടി. വര്‍ഗീസ്, സുനില്‍ മാത്യു, എല്‍സമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പത്തനംതിട്ട: ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും നാടൻ പൂക്കളും എത്തിക്കാന്‍ ഓണക്കനി - നിറപ്പൊലിമ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷന്. ഓണം കുടുംബശ്രീയോടൊപ്പം എന്ന ലക്ഷ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2143 ജെഎല്‍ജികള്‍ 1429.43 ഏക്കറില്‍ കൃഷിയിറക്കിയിരിക്കുകയാണ്. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാര്ഷികോത്്പന്നങ്ങള് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ കര്‍ഷകവനിതകള്‍ക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓണപ്പൂക്കളത്തിന്റെ നിറമാകാന്‍ ആവശ്യമായ ബന്ദിയും വാടാമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കള്‍ 263 കര്‍ഷകസംഘങ്ങള്‍ 89.50 ഏക്കറിലാണ് നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. നിലമൊരുക്കല്‍ മുതല്‍ വിളപരിപാലനവും കീടനിയന്ത്രണവും വരെ ആവശ്യമായ പരിശീലനങ്ങള്‍ കുടുംബശ്രീ മിഷനും കാര്‍ഷികമേഖലയിലെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരും കൃഷിവകുപ്പും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്.
ഉത്പാദിപ്പിക്കുന്ന പൂക്കള്‍ സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ ഓണച്ചന്തകള്‍, വിപണനമേളകള് എന്നിവയിലൂടെ വില്പന നടത്തും. ഓണക്കനി പദ്ധതിയുടെ ഭാഗമായി 796 ജെഎല്‍ജികള്‍ 749.30 ഏക്കറില്‍ പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചീര, വെള്ളരി, മത്തന്‍ തുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. 531 ജെഎല്‍ജികള്‍ 248 ഏക്കറില്‍ വിവിധ കിഴങ്ങുവര്‍ഗങ്ങളും 553 ജെഎല്‍ജികള്‍ 343 ഏക്കറില്‍ ഏത്തവാഴയും കൃഷിചെയ്യുന്നുണ്ട്.
10 ട്രൈബല്‍ ജെഎല്‍ജികള്‍ 3.75 ഏക്കറില്‍ പച്ചക്കറി, പൂക്കൃഷി
പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം, നാറാണംമൂഴി മേഖലകളിലെ 10 ട്രൈബല്‍ ജെഎല്‍ജികള്‍ 3.75 ഏക്കറില്‍ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നത് ശ്രദ്ധേയമാണ്. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം കുറച്ച് ജൈവവളങ്ങളും ജൈവ കീടനിയന്ത്രണ രീതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുരക്ഷിത ഭക്ഷ്യോത്പാദനവും സുസ്ഥിര കാര്‍ഷിക വികസനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം ഓണക്കനി പദ്ധതിയിലൂടെ 23.56 ലക്ഷം രൂപയും നിറപ്പൊലിമ പദ്ധതിയിലൂടെ 7.04 ലക്ഷം രൂപയും വരുമാനം കുടുംബശ്രീ കര്‍ഷകസംഘങ്ങള്‍ നേടിയിരുന്നു.
ഈ വിജയത്തിന്റെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ഷകരെ പദ്ധതിയുടെ ഭാഗമാക്കാനും പൂക്കൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
District News
പത്തനംതിട്ട: ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാവന സ്മൃതിയാത്ര ഇന്ന്. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽനിന്ന് പുറപ്പെടുന്ന തെക്കൻമേഖലാ തീർഥാടകസംഘം കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ സംഗമിക്കും.
കാതോലിക്കാ ബാവായുടെ ജൻമനാടായ കുന്നംകുളത്ത് നിന്ന് പുറപ്പെടുന്ന തീർഥാടക സംഘത്തോടൊപ്പം കബറിടം സ്ഥിതി ചെയ്യുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് പദയാത്ര. അരമന കവാടത്തിൽ മാനേജർ ഫാ. യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിക്കും.
ദേവലോകം ചാപ്പലിൽ ഇന്നു രാവിലെ ഏഴിന് തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ആറിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരം, ഏഴിന് അനുസ്മരണ പ്രസംഗം ഫാ. ഫിലിപ്പ് തരകൻ തേവലക്കര. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ്വ്.
നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമികരാകും.
District News
കോന്നി: പഞ്ചായത്ത് മഠത്തിൽകാവ് കേന്ദ്രീകരിച്ചു നടത്തിവരുന്ന ഗ്രാമ ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തി മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജ് നാഷണൽ സർവീസ് സ്കീം 116 നമ്പർ യൂണിറ്റുമായി സഹകരിച്ച് കോളജ് അങ്കണത്തിൽ മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ നിർമാണം തുടങ്ങി.
ഓണത്തിന് വിഷരഹിതമായ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എൻഎസ്എസും ഗ്രാമപഞ്ചായത്തും ഈ ഉദ്യമത്തിൽ പങ്കാളികളായിരിക്കുന്നത്. 100 തക്കാളി തൈകളും 100 വെണ്ട തൈകളുമാണ് മാതൃകാ തോട്ടത്തിൽ ആദ്യഘട്ടമായി നട്ടിട്ടുള്ളത്. വരുംദിവസങ്ങളിൽ പച്ചമുളക്, വഴുതന തൈകൾ കൂടി മാതൃകാ തോട്ടത്തിൽ നട്ടുപിടിപ്പിക്കുന്നതിനാണ് കോളജ് എൻഎസ്എസ് യൂണിറ്റ് പദ്ധതി ഇട്ടിരിക്കുന്നത്.
ഗ്രാമപഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണം കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ബീന നിർവഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആർ. ദീപ്തി, ഷെനി കുമാരി, വോളണ്ടിയർ സെക്രട്ടറിമാർ, വോളണ്ടിയർമാർ എന്നിവർ പ്രസംഗിച്ചു. നൂറു പേർ അടങ്ങുന്ന നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ പഞ്ചായത്തിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ കോളജിലെ മാതൃകാ തോട്ടത്തിൽ നട്ട് മാതൃക പ്രവർത്തകരായി.
District News
പത്തനംതിട്ട: കഴിഞ്ഞ പത്തു വര്‍ഷം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ ബലികഴിച്ചതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന് (ഐഎൻടിയുസി) ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ വേതനവർധനയ്ക്കും ജോലിഭാരം കുറയ്ക്കുന്നതിനും യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്ഇഇഎ ജില്ലാ പ്രസിഡന്റ് എ.ആർ. അഞ്ജന് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്, സംസ്ഥാന ജില്ലാ ഭാരവാഹികളായ വിനോദ് .എസ്, എസ്. സുശീലന്, ഷിന് ശ്യാമളന്, ഷെറീഫ് കൊട്ടിയാടന്, അഖില്‍ സപ്തസതി, എസ്. സുജിത്, ഗോകുല്‍ രാജ്, അനില്‍ കൊച്ചുമൂഴിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
District News
അടൂർ: പണിതീരാത്ത പന്നിവിഴയിലെ അടൂർ അഗ്നിരക്ഷാ സേനയുടെ കെട്ടിടം സി.വി. ശാന്തകുമാർ എംഎൽഎ സന്ദർശിച്ചു. കെട്ടിടത്തിന്റെ അവസ്ഥയെ സംബന്ധിച്ചു വ്യാപകമായ പരാതി ഉയർന്നതോടെയാണ് എംഎൽഎ ഇന്നലെ സ്ഥലം ന്ദർശിച്ചത്.
അടിസ്ഥാന സൗകര്യങ്ങളൊ ന്നും ഒരുക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന് ശാന്തകുമാർ ആരോപിച്ചു. കെട്ടിടത്തിൽ സേനയുടെ പ്രവർത്തനം തുടങ്ങുന്നതിനും മറ്റ് തുടർ നടപടികൾക്കുമായി മന്ത്രി രമേശ് ചെന്നിത്തലയെ ഉടൻതന്നെ കാണുമെന്നും വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നി രക്ഷാ സേനയുടെ പരിതാപകരമായ സാഹചര്യം ഒഴിവാക്കുന്നതിനാണ് പന്നിവിഴ കെഐപി കനാലിനോടു ചേർന്ന് 3.6 കോടി രൂപ മുടക്കി കെട്ടിടം നിർമിച്ചത്. എന്നാൽ പേരിന് ഒരു കെട്ടിടവും കുറച്ച് പെയിന്റും അടിച്ചതല്ലാതെ മറ്റു കാര്യങ്ങളൊന്നും ഇവിടെ പ്രാവർത്തികമാക്കിയിട്ടില്ല.
ഓഫീസിലേക്കു വേണ്ട ഒരു കാര്യങ്ങളും എത്തിച്ചിട്ടില്ല. അഗ്നിരക്ഷാ സേനയുടെ വാഹനം കെട്ടിടത്തിൽ തയാറാക്കിയിരിക്കുന്ന ഗാരേജിലേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണ്.
കെട്ടിടനിർമാണത്തിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായിരിക്കുന്നതെന്നാണ് അഗ്നിരക്ഷാ സേന അധികൃതർ പറയുന്നത്. ഇതിനാൽ ഒന്നാംഘട്ട ഉദ്ഘാടനം മാത്രമാണ് നടന്നതെന്നാണ് വിശദീകരണം.
District News
പത്തനംതിട്ട: മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി പത്തനംതിട്ട ഡിസിസി ഓഫീസിലെത്തിയ റോജി എം. ജോണിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
സി.വി. ശാന്തകുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, എന്‍. ഷൈലാജ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, കെപിസിസി നിര്‍വാഹകസമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സെക്രട്ടറി റിങ്കു ചെറിയാന് ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ്കുമാര്‍,
വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടക്കാട്, ജോണ്സണ് വിളവിനാല്‍, ലിജു ജോര്‍ജ്, സുനില്‍ എസ്. ലാല്‍, അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
District News
പത്തനംതിട്ട: ബലക്ഷയത്തിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ നൽകിയിട്ടുള്ള അന്ത്യശാസനയുടെ കാലാവധി നാളെ തീരും. പുതിയ സ്ഥലം കണ്ടെത്താനാകാതെ ഇപ്പോഴും പല ഓഫീസ് മേധാവികളും നട്ടം തിരിയുകയാണ്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ഉത്തരവുകൾ വന്നെങ്കിലും ഇത്തവണ അല്പം കടുംപിടുത്തത്തിലാണ് ജില്ലാ ഭരണകൂടം.
വാടകക്കെട്ടിടങ്ങൾ ലഭിക്കാത്ത ഓഫീസുകൾക്ക് ഏതാനും ദിവസങ്ങൾ കൂടി സാവകാശം ലഭിക്കുമെന്ന പ്രതീക്ഷ മേധാവികൾക്കുണ്ട്. എന്നാൽ മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അപകടനിലയിലായ കെട്ടിടത്തിൽ ഇനി ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതി നൽകാനാകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ദുരന്തസാധ്യത കൂടി കണക്കിലെടുത്താണ് കളക്ടറുടെ അന്ത്യശാസന.
പത്തനംതിട്ട നഗരമധ്യത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ മാർച്ച് 30നു മുൻപായി ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റണമെന്നായിരുന്നു നിർദേശം. ജില്ലാ ആസ്ഥാനത്തെ ഏഴ് കോടതികളും ഇതേ കെട്ടിടത്തിലാണ്. കോഴഞ്ചേരി താലൂക്ക് ഓഫീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം അടക്കം പ്രമുഖമായ 24 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുള്ളത്.
അഞ്ചുനിലകളുള്ള കെട്ടിടത്തിന് നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1982ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ചത്.
കെട്ടിടത്തിന്റെ ഉറപ്പു വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണു സ്ഥാപനങ്ങൾ മാറ്റണമെന്നു നിർദേശിച്ചത്. കഴിഞ്ഞയാഴ്ച ജില്ലാ കളക്ടർ എ. നിസാമുദീൻ ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ യോഗം വിളിച്ചുകൂട്ടിയാണ് അന്ത്യശാസന നൽകിയത്.
വാടകക്കെട്ടിടം അതത് വകുപ്പുകൾ കണ്ടെത്തണമെന്നും വാടക സംബന്ധിച്ച് ജില്ലാ ഭരണകൂടം ഇടപെട്ട് ചർച്ച നടത്താമെന്നും കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. സർക്കാർ തലത്തിൽ ഇതു സംബന്ധിച്ച് ഇടപെടൽ ഉണ്ടായിട്ടുണ്ട്.
നടപടിക്രമങ്ങളിൽ കടമ്പകൾ; താലൂക്ക് ഓഫീസ് മാറ്റം പ്രതിസന്ധിയിൽ
കോഴഞ്ചേരി താലൂക്ക് ഓഫീസ് പ്രവർത്തനത്തിനായി കടമ്മനിട്ട റോഡിൽ കെഎസ്ഇബി ഓഫീസിനു സമീപം നാലുനില കെട്ടിടം ലഭ്യമായി. 85000 രൂപയാണ് പ്രതിമാസ വാടക. നാലായിരത്തിലധികം ചതുരശ്ര അടിയുള്ള കെട്ടിടമാണ്.
ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് മാറ്റത്തിന്റെ പ്രധാന തടസം. വാടകതന്നെയാണ് പ്രധാന പ്രശ്നം. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ അനുയോജ്യമായ കെട്ടിടം കണ്ടെത്തണം. സർക്കാർ അനുമതിയോടെ വാടക കരാറിൽ ഒപ്പിടാൻ വകുപ്പ് മേധാവികളുടെ അംഗീകാരം ഉറപ്പാക്കണം. 20000 രൂപ വരെയുള്ള വാടക തുക മാത്രമേ പിഡബ്ല്യുഡി ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയർക്ക് അംഗീകരിക്കാനാകൂ. അതിനു മുകളിലാണ് വാടകയെങ്കിൽ സൂപ്രണ്ടിംഗ് എൻജിനിയർ, ചീഫ് എൻജിനിയർ എന്നിവരുടെ അനുമതി വേണം. വാടക തുകയിൽ സർക്കാർ അംഗീകാരം ലഭിക്കാതെയും കരാറിൽ ഏർപ്പെടാതെയും ഓഫീസുകൾക്ക് മാറാനാകില്ല.
ഫർണിച്ചറുകൾ, ക്യുബിക്കിളുകൾ എന്നിവ ഒട്ടുമിക്ക ഓഫീസുകൾക്കുമുണ്ട്. ഇവ പുതിയ ഓഫീസ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയാറാക്കി നൽകണം. ഫർണിച്ചറും ഫയലുകളും പുതിയ ഓഫീസുകളിലേക്ക് മാറ്റാൻ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് എസ്റ്റിമേറ്റ് തയാറാക്കണം. 30 ജീവനക്കാരുളള ഓഫീസെങ്കിൽ 60000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ ഓഫീസ് മാറ്റത്തിനു മാത്രം ചെലവാകും. എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചെങ്കിലേ പണം അനുവദിക്കൂ. പണം ക്ഷേമനിധി ബോർഡിൽ കെട്ടിവച്ചെങ്കിൽ മാത്രമേ തൊഴിലാളികളെ ലഭ്യമാക്കൂ.
താലൂക്ക് ഓഫീസിലെ ഫയലുകൾ മാത്രം 350 ചാക്കുകളിലായി കെട്ടിവച്ചിരിക്കുകയാണ്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനും പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനും കെട്ടിടങ്ങൾ കണ്ടെത്താനായിട്ടുണ്ട്. ആസൂത്രണ വകുപ്പിനു കീഴിലെ ഓഫീസുകൾ കളക്ടറേറ്റ് വളപ്പിലെ പുതിയ ആസൂത്രണ സെക്രട്ടേറിയറ്റിലേക്കു നേരത്തേ മാറ്റിയിരുന്നു.
ഡീ കമ്മീഷൻ ആശങ്ക
ഡീ കമ്മീഷൻ ചെയ്ത കെട്ടിടത്തിൽ ഓഫീസുകൾ തുടരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ഓഫീസുകളിലും കോടതികളിലുമായി പ്രവർത്തിക്കുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇവരുടെയൊക്കെ സുരക്ഷിതത്വം പ്രധാന ഘടകമാണ്.
വിള്ളൽവീണ തൂണുകളാണ് ഏറെയും. കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുകയാണ് . ചുവരുകളും കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. അപകടാവസ്ഥ മനസിലാക്കിയാണ് ഓഫീസുകൾ ഒഴിയണമെന്ന നിർദേശം അടിക്കടി പുറപ്പെടുവിച്ചിട്ടുള്ളത്.
എന്നാൽ, ഇക്കാര്യത്തിലെ നടപടിക്രമങ്ങളിൽ ഇളവുകൾ നൽകി ഓഫീസുകൾ മാറ്റുകയോ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയോ വേണമെന്ന ആവശ്യമുയരുന്നുണ്ട്.
ഓഫീസുകൾ പൂർണമായി മാറ്റിയ ശേഷം നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാനാണ് ആലോചന. യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ പ്രാഥമിക ചെലവുകൾക്കായി 12 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
കോടതികളുടെ മാറ്റവും അനിശ്ചിതത്വത്തിൽ
ജില്ലാ സെഷൻസ് കോടതി, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്, അഡീക്ഷണൽ കോടതികൾ, മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾഎന്നിവ അടക്കം എങ്ങോട്ടു മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
നഗരത്തിലെ പല കെട്ടിടങ്ങളും ഇതിനോടകം പരിശോധിച്ചെങ്കിലും സുരക്ഷാപ്രശ്നം, തൊണ്ടി മുതലുകളുടെ സൂക്ഷിപ്പ്, പാർക്കിംഗ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം തീരുമാനം വൈകി. പ്രധാന കോടതികൾ ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ ധാരണ.
എന്നാൽ ഇതിന് ബിഎസ്എൻഎലിന്റെ അനുമതി വേണം. മൂന്ന് കോടതികൾക്കായിപോലീസ് സ്റ്റേഷനു സമീപത്തെ ഒരു കെട്ടിടം നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കോടതികൾക്കായി സ്വന്തം കെട്ടിടം നിർമിക്കുന്നതിനു സ്ഥലം കണ്ടെത്തിയിട്ടു നാളുകളായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിട്ടില്ല.
District News
അടൂർ: പുനരൈക്യ ശില്പി ധന്യൻ മാർ ഈവാനിയോസ് മെത്രാ പ്പോലീത്തയുടെ 73-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്തേക്കുള്ള അനുസ്മരണ തീർഥാടന പദയാത്രയ്ക്ക് അടൂരിൽ വരവേല്പ്.
റാന്നി - പെരുനാട് കുരിശുമല തീർ ഥാടന ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ കർദിനാൾ മാർ ബ സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശിർവദിച്ച പ്രധാന പദയാത്രാസംഘം ഇന്നലെ രാവിലെ പുത്തൻപീടിക ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം യാത്ര പുനരാരംഭിച്ചു. തിരുവല്ല അതിരൂപതയിൽനിന്നെത്തിയ തീർഥാടക സംഘവും പ്രധാന സംഘത്തോടൊപ്പം സംഗമിച്ചിരുന്നു.
തുടർന്ന് കൈപ്പട്ടൂർ വഴി ചന്ദനപ്പള്ളി തീർഥാടന ദേവാലയത്തിലെത്തി പ്രാർഥനയ്ക്കുശേഷം കൊടുമൺ, ആനന്ദപ്പള്ളി ദേവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരത്തോടെയാണ് തീർഥാടകർ അടൂർ തിരുഹൃദയ ദേവാലയത്തിലെത്തിയത്.
അടൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ പറക്കോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആ രംഭിച്ച തീർഥാടക സംഘവും അടൂരിൽ പ്രധാന പദയാത്രാ സംഘത്തോടൊപ്പം ചേർന്നു.
അടൂർ തിരുഹൃദയ ദേവാലയത്തിൽ തീർഥാടക സംഘത്തെ ഡൽഹി - ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, ജില്ലാ വികാരി ഫാ. ജോഷ്വ കൊച്ചുവിളയിൽ, ഫാ. ക്ലിം പരുക്കൂർ, ട്രസ്റ്റി ബിനു വട്ടവേലിൽ, എംസിഎ സെക്രട്ടറി രാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ അലക്സിയോസ്, ആന്റണി മാർ സിൽവാനോസ്, എന്നിവർ പദയാത്ര സംഘത്തെ അനുഗമിച്ചു.
തീർഥാടകസംഘം ഇന്നലെ രാത്രി പുതുശേരി ഭാഗം ദേവാലയത്തിലെത്തി വിശ്രമിച്ചു. ഇന്നു രാവിലെ യാ ത്ര തുടർന്ന് കലയപുരം, കൊട്ടാരക്കരവഴി ആയൂർ ദേവാലയത്തിൽ വിശ്രമിക്കും. പിരപ്പൻകോട് വഴി തീർഥാടകർ 14നു വൈകുന്നേരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കലെത്തും.
District News
റാന്നി. മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനം 2026–27ൽ ആരാധനാ സംവത്സരമായി ആചരിക്കാൻ ഭദ്രാസന അസംബ്ലി തീരുമാനിച്ചു. ആരാധനയെ ആസ്പദമാക്കി ബൈബിൾ പഠനങ്ങൾ, സെമിനാറുകൾ, ധ്യാനയോഗങ്ങൾ, പരിശീലന പരിപാടികൾ, കുടുംബ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കുന്നതിനും പഠനസാമഗ്രികൾ തയാറാക്കി വിതരണം ചെയ്യുന്നതിനും ഭദ്രാസന കൗൺസിലിനെ സമ്മേളനം ചുമതലപ്പെടുത്തി.
വാർഷിക അസംബ്ലി യോഗത്തിൽ ഭദ്രാസന അധിപൻ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത പ്രഥമ അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ധ്യാന പ്രസംഗം നടത്തി. 2025-26 വർഷത്തെ റിപ്പോർട്ടും കണക്കും ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിലും ബജറ്റ് ട്രഷറാർ അനു ഫിലിപ്പും അവതരിപ്പിച്ചു.
മണ്ണാരക്കുളഞ്ഞിയിൽ സഭാവക വസ്തുവിൽ മാർത്തോമ്മാ സ്പോർട്സ് അക്കാഡമി സ്ഥാപിക്കുന്നതിനു യോഗം തീരുമാനിച്ചു. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കും പിന്തുണ നൽകാനും ലഹരി വിമോചനപ്രവർത്തനങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഥിതി തൊഴിലാളികളുടെ ഇടയിലും നടത്തുന്നതിനും ഭദ്രാസന അസംബ്ലി തീരുമാനിച്ചു. ബാധ്യതാ മോചനം, വിജയപഥം പദ്ധതികൾക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കി.
വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും മികവ് നേടിയവരെ സമ്മേളനം ആദരിച്ചു. ഭദ്രാസനത്തിന്റെയും കൃപാ സമിതിയുടെയും അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയും കൗൺസിൽ അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു. റവ. തോമസ് കോശി പനച്ചമൂട്ടിൽ - സെക്രട്ടറി, അനു ഫിലിപ്പ് - ട്രഷറർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
District News
അടൂർ: ഏഴംകുളം – കൈപ്പട്ടൂർ റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഈ റോഡിൽ കൊടുമൺ വാഴവിള പാലത്തിന് വടക്കുവശത്തായി ഉണ്ടായ രണ്ട് അപകടങ്ങളിൽ ഒരു ബൈക്ക് യാത്രികനും ഒരു വഴിയാത്രക്കാരിയും മരിച്ചിരുന്നു. അമിതവേഗം, മതിയായ ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, അപകടസാധ്യതയുള്ള വളവുകളിൽ റിഫ്ലക്ടർ മിററുകൾ സ്ഥാപിക്കാത്തത് എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
63 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് വികസിപ്പിച്ചത്. ഒമ്പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തി, മൊത്തം 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചത്. റോഡ് വികസിപ്പിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതോടെ അപകടങ്ങളും വർധിക്കുകയാണ്. മിക്ക ദിവസങ്ങളിലും ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്.
റോഡിൽ വേഗ നിയന്ത്രണത്തിനായി കാമറകൾ, ബോർഡുകൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവയുടെ അഭാവം എന്നിവയാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. ഉപറോഡുകൾ സംഗമിക്കുന്ന ജംഗ്ഷനുകളിലും അപകടസാധ്യതയുള്ള വളവുകളിലും റിഫ്ലക്ടർ മിററുകൾ ഇല്ലാത്തതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തുകൂടി പോലും വാഹനങ്ങൾ അമിതവേഗത്തിലാണ് പായുന്നത്. സ്കൂളുകൾക്ക് മുന്നിലുള്ള സീബ്രാ ലൈനുകളിൽ പോലും വാഹനങ്ങൾ വേഗം കുറയ്ക്കാത്തതും വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയെ ആശങ്കയിലാക്കുകയാണ്.
District News
മല്ലപ്പള്ളി: വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളേയും മറ്റ് അടിയന്തരഘട്ടങ്ങളേയും പ്രാദേശിക തലത്തിൽ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്തപ്രതികരണ സേന നയിക്കുന്ന സാമൂഹിക ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. സാബു, കെ.വി. ശ്രീദേവി, ഗീത അപ്പുക്കുട്ടൻ, ജ്ഞാനാമണി മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.പി. മാത്യു, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ഷിനി കെ. പിള്ള, രഞ്ജിനി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്, ജോയിന്റ് ബിഡിഒ ഗിരീഷ് കുമാർ, ദുരന്ത നിവാരണസേന ടീം ഇൻസ്പെക്ടർ എസ്.പി. യാദവ്, എം.കെ. ധനുഷ് എന്നിവർ പ്രസംഗിച്ചു.
എൻഡിആർഎഫ് അംഗങ്ങളായ ഹരിത്, സന്തോഷ്, ചൈനി സന്തോഷ്, ശ്രീനിവാസ റാവു, സൗമ്യ, ഹരികൃഷ്ണ എന്നിവരൊടൊപ്പം ബ്ലോക്ക് പഞ്ചായത്തത്ത് സ്റ്റാഫ് അനൂപും ചേർന്ന് പ്രദർശന ഡ്രില്ലുകൾ അവതരിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കാണ് ലൈവ് അവതരണത്തോടെ പരിശീലന പരിപാടി നടത്തിയത്.
District News
കോന്നി: കോന്നി വൈദ്യുത സെക്ഷൻ പരിധിയിലെ തുടർച്ചയായ അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വൈദ്യുതി മുടക്കം ജനജീവിതം പൂർണമായും ദുഃസഹമാക്കുന്നു. കോന്നിയിൽ കെഎസ്ഇബിയുടെ ഒളിച്ചുകളി വർധിച്ചതായാണ് നാട്ടുകാരുടെ പരാതി. അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ ഒന്‍പതു മുതൽ രാത്രി ഏഴുവരെയാണ് കെഎസ്ഇബി നിരന്തരം വൈദ്യുതി വിച്ഛേദിക്കുന്നത്. ഒരു ഫീഡറിലെ അറ്റകുറ്റപ്പണിക്കായി സെക്ഷൻ പരിധിയിലാകെ പൂർണമായി വൈദ്യുതി ഓഫാക്കുന്ന ജീവനക്കാരുടെ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഞായറാഴ്ചകളിൽ പോലും രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മറ്റ് ദിവസങ്ങളിൽ തോന്നുംപടിയാണ് പവർകട്ട്. പകൽ സമയങ്ങളിലെ മണിക്കൂറുകൾ നീളുന്ന മുടക്കത്തിന് പുറമേ, രാത്രി 10 നു ശേഷവും അതിരാവിലെയും സ്പെഷൽ കട്ടുകളും പതിവാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.
കാടിറങ്ങുന്ന മൃഗങ്ങൾക്ക് ഇരുട്ടിന്റെ സുഖം
വന്യമൃഗശല്യം അതിരൂക്ഷമായ തണ്ണിത്തോട്, തേക്കുതോട്, എലിമുള്ളുംപ്ലാക്കൽ, അതുമ്പുംകുളം, ആവോലിക്കുഴി, ചെങ്ങറ, അട്ടച്ചാക്കൽ, ഈട്ടിമുട്ടിപ്പടി, തെങ്ങുംകാവ്, വെള്ളപ്പാറ, ഏലിയറയ്ക്കൽ, കുന്നുംപുറം, ചിറ്റൂർമുക്ക് തുടങ്ങിയ വിശാലമായ മലയോര മേഖലകളാണ് കോന്നി സെക്ഷനു കീഴിലുള്ളത്.
വനത്തോടു ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ആനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങുന്നത് പതിവാണ്. വെളിച്ചക്കുറവു കാരണം കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ പോലും പ്രദേശവാസികൾക്കാകുന്നില്ല.
പകൽ സമയങ്ങളിൽ അസിസ്റ്റന്റ്് എൻജിനിയറുടെ നിർദേശപ്രകാരവും രാത്രിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ഇഷ്ടപ്രകാരവുമാണ് വൈദ്യുതി മുടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
വ്യാപാരികൾക്കും ഇരുട്ടടി
നിരന്തരമായ വൈദ്യുതി മുടക്കം കോന്നിയിലെ ചെറുകിട, വൻകിട വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പാൽ, മറ്റ് പാൽ ഉത്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നില്ല. കൂടാതെ, ഫാർമസികളിൽ കൃത്യമായ താപനിലയിൽ സൂക്ഷിക്കേണ്ട ജീവൻരക്ഷാ മരുന്നുകളും കുത്തിവയ്പുകൾക്കുള്ള വാക്സിനുകളും നശിച്ചുപോകുന്ന അവസ്ഥയാണ്. കച്ചവടം പൂർണമായി ഇല്ലാതായതോടെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലുമാണ്.
കെഎസ്ഇബി ഓഫീസിനു മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധം
വൈദ്യുതി ബോർഡിന്റെ ജനദ്രോഹ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഇടതു സംഘടനയുടെ നേതൃത്വത്തിൽ കോന്നി സെക്ഷൻ ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് വേറിട്ട രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കോന്നിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോന്നി സാക്ഷ്യം വഹിക്കുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.
കോന്നി 110 കെവി സബ് സ്റ്റേഷനായി ഉയർത്തണം
കോന്നി: കോന്നി മേഖലയിലെ നിരന്തരമായ വൈദ്യുത മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെങ്കിൽ കോന്നിയിലെ 33 കെവി സബ്സ്റ്റേഷൻ 110 കെവി നിലവാരത്തിലേക്ക് ഉയർത്തണമെന്നു വിദഗ്ധർ ചുണ്ടിക്കാട്ടി. പത്തനംതിട്ട 220 കെവി സബ്സ്റ്റേഷനിൽ നിന്നാണ് പ്രധാന ലൈൻ വഴി കോന്നി 33 കെവി സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ പത്തനംതിട്ട കല്ലറക്കടവ് മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ ലൈനിന് പലയിടത്തും കവേർഡ് കണ്ടക്ടറുകൾ സ്ഥാപിക്കാത്തത് മൂലം ചെറിയ തകരാറുകൾ പോലും വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്.
ലൈനിൽ തകരാർ ഉണ്ടാകുമ്പോൾ കോന്നി സബ് സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ എത്തിയാണ് ഇത് പരിഹരിക്കുന്നത്. ഇത് അറ്റകുറ്റപ്പണി വൈകുന്നതിനുംതകരാർ പരിഹരിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനും കാരണമാകുന്നുണ്ട്. ജീവനക്കാരുടെ കുറവും കോന്നി പോലെയുള്ള മേഖലയിൽ പ്രതിസന്ധിക്കു കാരണമാകുന്നു. നിലവിൽ കൂടൽ സബ്സ്റ്റേഷനിൽ നിന്നും കോന്നി വഴി ഐരവൺ ഭാഗത്തേക്ക് വൈദ്യുതി എത്തിച്ച് നിയന്ത്രിക്കുന്നുണ്ടെങ്കിലും, കോന്നി 33 കെവി സ്റ്റേഷനെ 110 കെവി ആക്കി മാറ്റുന്നതിനുള്ള സാങ്കേതിക തടസങ്ങൾ ഇനിയും നീങ്ങിയിട്ടില്ല.
പദ്ധതി യാഥാർഥ്യമായാൽ തണ്ണിത്തോട്ടിലും കോന്നിമെഡിക്കൽ കോളേജ് പരിസരത്തും 33 കെവി സബ്സ്റ്റേഷനുകൾ സ്ഥാപിക്കാൻ സാധിക്കും.വിഷയത്തിൽ ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.
District News
അടൂർ: കെഎസ്ആർടിസി ഡിപ്പോയിലെ യാർഡ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വീണ്ടും വെള്ളക്കെട്ട്. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ആരംഭിച്ച പ്രവൃത്തികൾ ഫലപ്രദമായില്ലെന്നാണ് പരാതി. കെഎസ്ആർടിസി ബഹുനില മന്ദിരത്തിന് മുന്നിൽ വർഷങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് യാർഡ് കോൺക്രീറ്റ് ചെയ്യുകയും ഡ്രെയിനേജ് സംവിധാനം നവീകരിക്കുകയും ചെയ്യാൻ തീരുമാനമുണ്ടായത്.
രണ്ട് മാസം മുമ്പ് സ്റ്റാൻഡിന്റെ പകുതിഭാഗത്ത് കോൺക്രീറ്റ് പൂർത്തിയാക്കിയെങ്കിലും ശേഷിക്കുന്ന ജോലികൾ ഇതേവരെ പൂർത്തിയായിട്ടില്ല. മഴ ആരംഭിച്ചതോടെ പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ യാത്രക്കാർ വെള്ളത്തിലൂടെയാണ് ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
സ്റ്റാൻഡിന്റെ ഭൂമിക്ക് സ്വാഭാവികമായി വടക്കുനിന്ന് തെക്കോട്ടാണ് ചെരിവ്. എന്നാൽ നവീകരണത്തിന്റെ ഭാഗമായി വെള്ളത്തിന്റെ ഒഴുക്ക് തെക്കുനിന്ന് വടക്കോട്ടാക്കിയാണ് ഡ്രെയിനേജ് സംവിധാനം ഒരുക്കിയതെന്നാണ് ആക്ഷേപം. ഇത് അശാസ്ത്രീയമാണെന്ന് തുടക്കത്തിൽ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ദിവസം ഡിപ്പോ സന്ദർശിച്ച സി.വി. ശാന്തകുമാർ എഎൽഎ, യാർഡ് നവീകരണം അശാസ്ത്രീയമായാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പ് കരാറുകാരൻ ജോലി ഉപേക്ഷിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിഷയം പൊതുമരാമത്ത്, ഗതാഗത മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തി ഡിപ്പോയിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
യാർഡ് നവീകരണത്തിൽ ക്രമക്കേട് നടന്നതായി കെഎസ്ടി വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് പ്രശാന്ത് മണ്ണടി ആരോപിച്ചു. നിർമാണത്തിലെ വീഴ്ച സംബന്ധിച്ച് പോലീസ് വിജിലൻസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും സിമന്റ് പൊടി ഉയർന്നിരുന്നതായും അദ്ദേഹം ആരോപിച്ചു.
District News
ഇളങ്ങുളം: വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് ജലവിഭവ ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ്. ഇളങ്ങുളം സെന്റ് മേരീസ് എൽപി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ചാവറയച്ചന്റെ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പദ്ധതിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉന്നമനത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് നിസംശയം പറയാൻ സാധിക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. മാണി സി. കാപ്പൻ എംഎൽഎ പ്രതിഭകളെ ആദരിക്കലും ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും നടത്തി. കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലൂപറന്പിൽ, സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ, ജില്ലാ പഞ്ചായത്ത് മെംബർ തോമസ് കുന്നപ്പള്ളി,
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗീതാ സജി, കാഞ്ഞിരപ്പള്ളി എഇഒ എസ്. സുൾഫിക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, മെംബർമാരായ സൂര്യമോൾ, ജോഷി കെ. ആന്റണി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസ് ജോസ് എന്നിവർ പ്രസംഗിച്ചു.
District News
റാന്നി: കാട്ടാനകളുടെ തുടർച്ചയായ ആക്രമണം കാരണം ഭീതിയിലാണ് അറയാഞ്ഞിലിമൺ പ്രദേശവാസികൾ. പകലും രാത്രിയിലും ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ രാത്രിയിലും പ്രദേശത്ത് ആന ഇറങ്ങി വൻതോതിൽ കൃഷി നാശം വരുത്തുകയും ആളുകൾ രാത്രിയിൽ പരിഭ്രാന്തരാകുകയും ചെയ്തിരുന്നു. പ്രദേശവാസിയായ കയ്യാലാത്ത് ഉല്ലാസിൻ്റെ വീട്ടുവളപ്പിലാണ് ആന എത്തിയത്.
വാഴ ഉൾപ്പെടെ മുഴുവൻ കൃഷികളും നശിപ്പിച്ചു. മൂന്നു വശങ്ങൾ വനത്താലും ഒരുവശം പമ്പാ നദിയാലും ചുറ്റപ്പെട്ട പ്രദേശമാണിത്. ആനകൾ റോഡിൽ നിൽക്കുന്നതു മൂലം രാത്രിയിൽ ഓട്ടോറിക്ഷയോ ടാക്സിയോ വരാൻ മടിക്കുകയാണ്. പലയിടങ്ങളിലും സ്ഥാപിച്ച ഉയര വിളക്കുകളും വഴിവിളക്കുകളും കത്താത്തതു മൂലം ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ കിടങ്ങുകൾ, തൂക്കുവേലി എന്നിവ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ഉയരുന്ന ആവശ്യം. അധികാരികളുടെ ഭാഗത്തു നിന്ന് ഇതേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല പെരുനാട് പഞ്ചായത്ത് ഇടപെട്ട് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയാണ് ആവശ്യം. വനപാലകർ പട്രോളിംഗിന് ഇറങ്ങി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മഴക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് ഒറ്റപ്പെടുന്ന സ്ഥലം കൂടിയാണ് അറിയാഞ്ഞിലിമൺ .
രാത്രികാലങ്ങളിൽ വഴിവിളക്കുകൾ ഇല്ലാത്തതും ഭീതി വർധിക്കാൻ കാരണമായി. ആന ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രവർത്തനക്ഷമമല്ലാത്ത മിനിമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
District News
അടൂർ: എൻഎച്ച് 183 എയിൽ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ മുൻവശത്തെയും പന്നിവിഴ പാമ്പേറ്റ് കുളംപടി ഭാഗത്തെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയപാത അധികൃതർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
രണ്ടിടങ്ങളിലേക്കും ഒഴുകിയെത്തുന്ന മഴവെള്ളം ഓടകൾ ശുചീകരിച്ച് സുഗമമായി ഒഴുകിപ്പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനായുള്ള പ്രവൃത്തികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്നും പറഞ്ഞു. നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡർ ഷിബു ചിറക്കരോട്ട് ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പ്രാദേശിക കോൺഗ്രസ് നേതാക്കളായ ബേബി ജോൺ, അച്ചൻകുഞ്ഞ് വീരപ്പള്ളിൽ, ജി. മാത്യുക്കുട്ടി എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.
District News
മല്ലപ്പള്ളി: ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയിൽ. പെരുമ്പെട്ടി എഴുമറ്റൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ സുമിത് മോഹന്‍ (37) നെയാണ് എറണാകുളത്തുനിന്ന് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 28ന് എഴുമറ്റൂര്‍ കൈമല പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യനെ (25) 1.590 ഗ്രാം എംഡിഎംഎയുമായി വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന പേരിലുള്ള ഐഡന്റിറ്റി കാര്‍ഡും കണ്ടെടുത്തു.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഷര്‍ഫിന്‍ സെബാസ്റ്റ്യനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നുമാണ് ലഹരി വില്പനക്കാരനായ സുമിത് മോഹനനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് എറണാകുളത്ത് നിന്ന് കളമശേരി പോലീസിന്റെ കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു.
പെരുമ്പെട്ടി ഇന്‍സ്പെക്ടര്‍ ടി.എസ്. സനില്‍കുമാർ, എസ്ഐമാരായ അനിരുദ്ധന്, ഉണ്ണികൃഷ്ണന് , എഎസ്ഐ ഷെറീന അഹമ്മദ്, എസ് സിപിഒമാരായ രതീഷ് , സലാം കെ. യൂസഫ്, സിപിഒമാരായ അഭിജിത്ത്, രാഹുല്‍ രവീന്ദ്രന് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജില്ലയിലേക്ക് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുന്ന വന്‍കിട കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സുമിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലിസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
District News
പത്തനംതിട്ട: വീഥികളിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച അനുസ്മരണ പദയാത്രകൾ. കടുത്ത മഴയെ അവഗണിച്ചും വിശ്വാസ തീഷ്ണതയിൽ പ്രാർഥനാ മന്ത്രങ്ങളുമായി വിശ്വാസികൾ പദയാത്രികരായി തിരുവനന്തപുരത്തേക്ക് നീങ്ങുകയാണ്. 14നാണ് പദയാത്രാ സംഘം തിരുവനന്തപുരത്തെത്തുക.
പുനരൈക്യ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ റാന്നി പെരുനാട്ടിലെ കുരിശുമലയിൽ നിന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെയും സഭയിലെ മറ്റു ബിഷപ്പുമാരുടെയും അനുഗ്രഹാശിർവാദങ്ങളോടെ ആരംഭിച്ച പ്രധാന പദയാത്ര ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിലെത്തി.
പെരുനാട്ടിൽ നിന്നാരംഭിച്ച പദയാത്രയ്ക്ക് വടശേരിക്കര, മണ്ണാറക്കുളഞ്ഞി, മൈലപ്ര, പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. പഴകുളം മധു എംഎൽഎ പെരുനാട് ദേവാലയത്തിലെത്തി പദയാത്രയ്ക്ക് ആശംസകൾ അറിയിച്ചു.
ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ പ്രധാന പദയാത്രയെ അനുഗമിച്ചിരുന്നു. വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികൾക്കൊപ്പം പദയാത്രികരായുണ്ട്.
പ്രായഭേദമെന്യേ കാഷായ വസ്ത്രധാരികളായ നൂറുകണക്കിനു വിശ്വാസികൾ പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ പുത്തൻപീടിക സെന്റ് തോമസ് ദേവാലയത്തിൽ വിശ്രമിക്കുന്ന തീർഥാടക സംഘം ഇന്നു രാവിലെ കുർബാനയ്ക്കുശേഷം യാത്ര തുടരും. കോന്നി വൈദിക ജില്ലയിൽ നിന്നുള്ള പദയാത്ര സംഘം മൈലപ്രയിൽ പ്രധാന പദയാത്രാ സംഘത്തോടൊപ്പം ചേർന്നു.
വകയാർ സെന്റ് മേരീസ് ദേവാലയത്തിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ഓമല്ലൂർ, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ വഴി വൈകുന്നേരം അടൂരിലെത്തും. തുടർന്ന് പുതുശേരിഭാഗം ദേവാലയത്തിലെത്തി വിശ്രമിക്കും. വികാരി ജനറാൾമാരായ മോൺ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ,
മോണ്‍. വർഗീസ് മാത്യു കാലായില്‍ വടക്കേതില്‍, പദയാത്ര കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് കയ്യാലക്കൽ, സഭാതല എംസിവൈഎം ഡയറക്ടര്‍ ഫാ. ഡോ. പ്രഭീഷ് ജോര്‍ജ്, തിരുവനന്തപുരം മേജർ അതിഭദ്രാസനം, പത്തനംതിട്ട ഭദ്രാസനം ഡയറക്ടർമാർ, ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രധാന പദയാത്രയ്ക്കു പെരുനാട്ടിൽ തുടക്കമായത്.
പദയാത്രയ്ക്കു വരിക്കണ്ണാമല കുടുംബത്തിൽ സ്വീകരണം
തിരുവല്ല: ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേക്കുള്ള 31ാമത് തീർഥാടന പദയാത്രയ്ക്ക്, പുല്ലാട് വരിക്കണ്ണാമല കുടുംബത്തിൽ വരവേല്പ്.
വർഷങ്ങൾക്കു മുന്‍പ് ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന് ആതിഥേയത്വം അരുളുകയും സഭാ ശുശ്രൂഷയ്ക്ക് പിന്തുണ നൽകുകയും ചെയ്ത കുടുംബമാണ് പുല്ലാട് വരിക്കണ്ണാമല എൻ.നാരായണ പണിക്കർ വൈദ്യന്റെ കുടുംബം.
ഇന്നലെ രാവിലെ വെണ്ണിക്കുളത്തു നിന്നും തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ എത്തിച്ചേർന്ന പദയാത്രയെ വരിക്കണ്ണാമല വൈദ്യൻ എൻ.നാരായണ പണിക്കരുടെ മകൾ ലളിത ഗോപിനാഥിന്റെ ഭവനത്തിന് മുന്നിൽ വൈദ്യന്റെ ചെറുമകനും പത്തനംതിട്ട ജില്ലാ പ്ചായത്ത് വൈസ് പ്രസിഡന്റുമായ അനീഷ് വരിക്കണ്ണാമല വള്ളിക്കുരിശിൽ ഹാരം അണിയിച്ച് സ്വീകരിച്ചു. സൗഹൃദ സ്മരണകൾ അയവിറക്കി ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് നന്ദി പറഞ്ഞു.
തിരുവല്ലയിൽനിന്നുള്ള പദയാത്ര പ്രധാന സംഘവുമായി സംഗമിച്ചു
തിരുവല്ല: ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73 ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേക്കുള്ള 31ാമത് തീർഥാടന പദയാത്രയുടെ രണ്ടാം ദിനം വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കുർബാനയോടെ ആരംഭിച്ചു.
അതിഭദ്രാസനം മുഖ്യ വികാരി ജനറാൾ മോൺ. ഐസക് പറപ്പള്ളിയിലിന്റെ മുഖ്യ കാർമികത്വത്തിലും വെണ്ണിക്കുളം,മല്ലപ്പള്ളി മേഖലകളിലെ വൈദികരുടെ സഹകാർമികത്വത്തിലുമായിരുന്നു കുർബാന.
തിരുവല്ല അതിഭദ്രാസനം മുൻ വികാരി ജനറാൾ ഫാ. ചെറിയാൻ താഴമൺ വചന സന്ദേശം നൽകി. വർഗീസ് മാമ്മൻ എംഎൽഎ ആശംസ അറിയിച്ചു. പുല്ലാട്, കോഴഞ്ചേരി, ഇലന്തൂർ വഴി പുത്തൻപീടിക സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെരുനാട്ടിൽ നിന്നുള്ള പ്രധാന തീർഥാടകസംഘവുമായി തിരുവല്ലയിൽ നിന്നുള്ള പദയാത്രികർ സംഗമിച്ചു.
എംസിവൈഎം അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു മുളവേലിൽ, പ്രസിഡന്റ് ജിബിൻ കെ. ജോൺ, ജനറൽ സെക്രട്ടറി ലിജോ വിൽസൺ, ട്രഷറാർ ജോബിൻ ജോയ്, സെക്രട്ടറി മഹിമ എൽസ ജോസഫ്, ജോയൽ മാത്യൂസ് ഏബ്രഹാം, കെ സിവൈഎം സിൻഡിക്കേറ്റ് അംഗം അലീന മരിയ ജോർജ്, യൂത്ത് കോർഡിനേറ്റർ സിസ്റ്റർ മനോജ്ഞ എസ്ഐസി, എംസിവൈഎം വെണ്ണിക്കുളം മേഖല ഡയറക്ടർ ഫാ. മാത്യു പുത്തൻപീടികയിൽ, പ്രസിഡന്റ് ബ്ലസൺ കെ. സാം തുടങ്ങിയവർ നേതൃത്വം നൽകി.
District News
പത്തനംതിട്ട: പതിനേഴുകാരൻ സ്റ്റാർട്ടപ്പുകളുടെ ലോകത്ത് പടുത്തുയർത്തിയത് നാല് കന്പനികൾ. സഹപാഠികൾ പ്ലസ് ടു പരീക്ഷാ ചൂടിലേക്കും തുടർപഠന ചിന്തകളിലേക്കും തിരിയുന്ന പ്രായത്തിൽ, പത്തനംതിട്ട കുമ്പഴ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ഏബൽ റെനി ഡിജിറ്റൽ ലോകത്ത് സ്വന്തമായി ഒരു സാമ്രാജ്യം പടുത്തുയർത്തുകയാണ്.
പഠനപുസ്തകങ്ങൾക്കൊപ്പം കോഡിംഗും ബിസിനസ് സ്ട്രാറ്റജികളും നെഞ്ചിലേറ്റിയ എബൽ റെനി എന്ന കൗമാരക്കാരൻ ഇന്ന് ഒന്നല്ല, നാല് ഡിജിറ്റൽ സംരംഭങ്ങളുടെ അമരക്കാരനാണ്. സാങ്കേതികവിദ്യ കേവലം വിനോദത്തിനപ്പുറം വലിയ സാമൂഹിക-ബിസിനസ് മാറ്റങ്ങൾക്കുള്ള ആയുധമാക്കാമെന്ന്തെളിയിക്കുകയാണ് ഈ യുവ സ്റ്റാർട്ടപ്പ് ഫൗണ്ടർ.
പത്തനംതിട്ട എംഎൽഎ അബിൻ വർക്കിക്കുവേണ്ടി ആറന്മുള കണക്ട് എന്ന പേരിൽ വെബ്സൈറ്റ് തയാറാക്കി നൽകിയത് ഏബൽ റെനിയാണ്. എംഎൽഎയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും ആളുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന പേജാണിത്.
തുടക്കം അഞ്ചാം ക്ലാസിൽ; ലക്ഷ്യം പ്രശ്നപരിഹാരം
പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എബലിന്റെ മനസ് സാങ്കേതികവിദ്യക്കു പിന്നാലെയായിരുന്നു. കംപ്യൂട്ടർ സ്ക്രീനിലെ വിസ്മയങ്ങൾ വെറുതെ ആസ്വദിക്കുന്നതിനു പകരം, അവയ്ക്കു പിന്നിലെ സാങ്കേതികത എന്തെന്ന് തെരയുകയായിരുന്നു ഈ കുട്ടി.
വെബ് ഡെവലപ്മെന്റ്, ഡിജിറ്റൽ ബ്രാൻഡിംഗ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ സ്വയം ആർജിച്ചെടുത്ത അറിവാണ് ഇന്ന് എബലിനെ വ്യത്യസ്തനാക്കുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയായിരിക്കേയാണ് ഒരു മികച്ച സംരംഭകനാക്കി മാറിയത്.
വെബ്സൈറ്റുകൾ മനോഹരമായി ഡിസൈൻ ചെയ്യുന്നതിനപ്പുറം, ബിസിനസുകൾക്കും സാധാരണക്കാർക്കും ഉപകാരപ്രദമായ രീതിയിൽ പ്രായോഗിക പ്രശ്നങ്ങൾക്ക് ഡിജിറ്റൽ പരിഹാരം കാണുക എന്നതായിരുന്നു എബലിന്റെ ലക്ഷ്യം.
നാല് സംരംഭങ്ങൾ; വിസ്മയിപ്പിക്കുന്ന വളർച്ച
ചെറിയ പ്രായത്തിൽ തന്നെ തന്റേതായ ആശയങ്ങൾ നടപ്പിലാക്കാൻ എബൽ രൂപം നൽകിയത് നാല് വ്യത്യസ്ത സംരംഭങ്ങൾക്കാണ്. ബ്രെറ്റ് മീഡിയ ഫോഷൻസ് എന്ന സ്ഥാപനത്തിൽ ഡിജിറ്റൽ ബ്രാൻഡിംഗും ബിസിനസ് പ്രൊമോഷനുകളും കൈകാര്യം ചെയ്യുന്നു. സ്റ്റാർട്ടപ്പുകൾക്കും മറ്റ് ബിസിനസുകൾക്കും ആവശ്യമായ അത്യാധിക വെബ്സൈറ്റുകളും സാങ്കേതിക സഹായങ്ങളും ഒരുക്കുന്ന വെബ് റീച്ച് എക്സ ആൻഡ് ലയോറ ലാബ്സാണ് മറ്റൊരു സംരംഭം.
വിഗോ ഇനോവേഷൻസ് ഡിജിറ്റൽ മേഖലയിലെ നവീകരണങ്ങൾ ലക്ഷ്യമിട്ട് എബൽ സഹസ്ഥാപകനായി തുടക്കമിട്ട മറ്റൊരു ശ്രദ്ധേയ സംരംഭമാണ് . വെബ്സൈറ്റ് നിർമാണം, വാട്സ്ആപ്പ് ഓട്ടോമേഷൻ, റസ്റ്റോറന്റ് ടെക്നോളജി, ഡിജിറ്റൽ കമ്യൂണിക്കേഷൻ ടൂളുകൾ എന്നിവയിലെല്ലാം എബലിന്റെ കമ്പനികൾ ഇന്ന് തനത് മുദ്ര പതിപ്പിച്ചു. പ്രായോഗികമായ ബിസിനസ് ബുദ്ധിയും സാങ്കേതികത്വവും ഒത്തുചേർന്നതോടെ നിരവധി സംരംഭകരാണ് ഏബലിന്റെ സഹായം തേടിയെത്തുന്നത്.
സമൂഹത്തിനും ബിസിനസുകൾക്കും ഒരേപോലെ ഉപകാരപ്പെടുന്ന, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് എബൽ റെനി പറയുന്നു.
പഠനവും ബിസിനസും ഒരുമിച്ച്
പ്ലസ് ടു സയൻസ് സ്ട്രീമിലെ കഠിനമായ പഠനത്തോടൊപ്പമാണ് എബൽ തന്റെ സ്റ്റാർട്ടപ്പുകളുടെ ദൈനംദിന കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. സമയകൃത്യതയും കഠിനാധ്വാനവുമാണ് ഈ രണ്ട് മേഖലകളെയും ഒരേപോലെ വിജയകരമായി കൊണ്ടുപോകാൻ എബലിനെ സഹായിക്കുന്നത്.
അടൂർ പ്രകാശ് എംപിയുടെ പഴ്സണൽ അസിസ്റ്റന്റായ റെനി പി. വർഗീസിന്റെയും വീട്ടമ്മയായ മറീന ജോസഫിന്റെയും മകനായ എബലിന് കുടുംബത്തിൽനിന്നും സ്കൂളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
സാങ്കേതികവിദ്യയിലൂടെ വലിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ തയാറെടുക്കുന്ന എബൽ റെനി, കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന യുവതലമുറയ്ക്ക് പ്രചോദനമാണ്. കേവലം തൊഴിലന്വേഷകരല്ല, മറിച്ച് തൊഴിൽദാതാക്കളാകാൻ പോന്നവരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഈ പതിനേഴുകാരൻ.
District News
കലഞ്ഞൂർ : പിഎം റോഡിൽ കലഞ്ഞൂർ വലിയ പള്ളിക്കു സമീപം വീണ്ടും വാഹനാപകടം. പുനലൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത് . അപകടത്തിൽപെട്ട ഒരു കാറിലെ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . കോന്നി കല്ലേലി ഹെബിൻ തോമസ് (32) കാസർകോട് സ്വദേശി സജ്ഞയ് (32) എന്നിവർക്കാണ് പരിക്ക് .
ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇതേ ഭാഗത്ത് ഏതാനം ദിവസങ്ങൾക്ക് മുമ്പും അപകടം ഉണ്ടായി. ഇന്നലെ അപകടത്തിൽപെട്ട ഒരു കാർ പൂർണമായി തകർന്ന നിലയിലാണ്.
District News
തിരുവല്ല: ലഹരി വിപത്തിനെതിരേ കലാലയങ്ങളിലേക്ക് നേരിട്ടെത്തിയുള്ള ബോധവത്കരണത്തിനു തുടക്കം കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതി. പദ്ധതിയുടെ അഖില മലങ്കരതല ഉദ്ഘാടനം പരുമല മാർ ഗ്രീഗോറിയോസ് കോളജിൽ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. കെ. കെ. രാജു അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി. സമിതി ഭാരവാഹികളായ അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി. മാത്യു, ഫാ. കുര്യൻ ദാനിയേൽ, മത്തായി ടി. വർഗീസ്, മനോജ് മാത്യു, ഫാ. നിതിൻ മണ്ണാഞ്ചേരിൽ, ഫാ. സജി മേക്കാട്ട്, ഫാ.ലിജു പി. ചെറിയാൻ, ലിബിൻ വർഗീസ്, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
District News
മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ നെടുങ്ങാടപ്പള്ളി വൈഎംസിഎ ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്കു പരിഹാരം കാണുവാൻ റോഡു സുരക്ഷാവിഭാഗം അടിയന്തരമായി സ്ഥലം സന്ദർശിച്ച് പഠനം നടത്തി സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു.
മുന്നറിയിപ്പു ലൈറ്റുകൾ സ്ഥാപിച്ചും നടപ്പാതയും റംബിൾ സ്ട്രിപ്പും നിർമിച്ചും അപകടങ്ങൾ ഒഴിവാക്കാനാവും. റോഡു നവീകരണത്തിനു ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങളിൽ ആറു മരണങ്ങൾ ഉണ്ടായെന്നും കുഞ്ഞുകോശി പോൾ ചൂണ്ടിക്കാട്ടി.
District News
പത്തനംതിട്ട: റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള അംഗങ്ങളെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഗ്രാമസഭ മുഖേന തെരഞ്ഞെടുത്ത് നല്കി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷന് അംഗം കെ.എൻ. സുഗതന്. സംസ്ഥാന ഭക്ഷ്യ കമ്മീഷന് ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദേശം.
അമൃതം ന്യൂട്രീമിക്സ് യൂണിറ്റുകളില്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. യൂണിറ്റുകളിൽ ജോലി ചെയ്യുന്നവര്‍ക്ക് ബോധവല്കരണ ക്ലാസ് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും ഐസിഡിഎസും സംയുക്തമായി യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റേഷന്‍ കടകളില്‍ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പരിശോധനയുണ്ട്. ക്രമകേടുകള്‍ക്ക് നോട്ടീസ് നല്കി പിഴ ഈടാക്കുന്നതായും യോഗത്തിൽ അറിയിച്ചു. 2026 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ജില്ലയില്‍ 4.46 ലക്ഷം രൂപ പിഴയായി ഈടാക്കി.
ഉന്നതികളിലെ റേഷന്‍ വിതരണം കൃത്യമായി നടക്കുന്നു. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്ക്കും റേഷന്‍ കാര്‍ഡ് നല്കി.
മലന്പണ്ടാരം കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെ 12 ഓളം പലവ്യഞ്ജന സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. അധ്യയന വര്ഷരാംഭത്തില് സ്കൂളുകളില്‍ കുടിവെള്ളം പരിശോധന നടത്തിയിരുന്നു. സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. 2026 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള പൊതുവിപണി പരിശോധന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എഡിഎം ആർ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്. രാജീവ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആറ് പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് നാലും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്ന് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
District News
ഇലന്തൂർ: ഇലന്തൂർ ഗ്രാമത്തിലെ കാർഷിക സമൃദ്ധിയുടെ വീണ്ടെടുപ്പിന് 10 നീർച്ചാലുകൾ നവീകരിക്കും. വിബി - ജി - റാംജി പദ്ധതിയിൽ ഉൾപ്പടുത്തിയാണ് തോടുകൾ ശുചീകരിച്ചും തടയണകൾ നിർമിച്ചും കാർഷിക ഉപയോഗത്തിനായി ജലമൊഴുക്ക് ക്രമീകരിക്കുക. മൂന്നു മാസം നീളുന്ന നവീകരണ പ്രവർത്തനങ്ങളിൽ 426 തൊഴിലുറപ്പ് തൊഴിലാളികൾ പങ്കുചേരും.
ഭഗവതികുന്ന് - വെട്ടിക്കൽ, വെട്ടിക്കൽ - ആനപ്പാറ, തെങ്ങുംതറ - വെട്ടിക്കൽ തോടുകളാണ് നവീകരിക്കുന്നതിൽ പ്രധാനം. പുള്ളുവനാൽ കച്ചകെട്ട് മേമുറിയിൽ, കുമരമല പമ്പ് ഹൗസ് -കരിങ്ങാട്ടിൽ, തുമ്പോന്തറ - ചെമ്പകത്തിനാൽ, പട്ടംതറ, നെല്ലിക്കുന്ന് - ഇലന്തൂർ ജംഗ്ഷൻ, സിഎസ്ഐ- വെട്ടിക്കൽ പടി, ഭജനമഠം - മധുമല, കൊച്ചുവരട്ടുചിറ തുടങ്ങിയ തോടുകളാണ് നവീകരിക്കുക. ഇലന്തൂർ പഞ്ചാത്തിലെ ഏക്കർ കണക്കിന് പാടശേഖരങ്ങളെ ജലസമൃദ്ധമാക്കുന്നതാണ് ഈ തോടുകൾ.
കൈയേറ്റവും മാലിന്യം നിറഞ്ഞും നീർച്ചാലുകൾ നാശോന്മുഖമായതോടെയാണ് ജനകീയ കൂട്ടായ്മയിൽ തോടുകൾ നവീകരിക്കാൻ പഞ്ചായത്തു ഭരണസമിതി പദ്ധതിയിട്ടത്. ജലസമൃദ്ധി ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ തടയകളും നിർമിക്കും. തരിശു പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിഎസ്ഐ പള്ളിപ്പടി മുതൽ വെട്ടിക്കൽ വരെയുള്ള തോട് നവീകരിച്ച് വിബി - ജി - റാംജി പദ്ധതിയുടെ പഞ്ചായത്തുതല പ്രവർത്തനം ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം ചെമ്പകത്തിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ റേച്ചൽ തോമസ്, കമ്മിറ്റി അംഗങ്ങളായ കെ.ജി. റെജി, അരുൺ രാജ്, ഇന്ദിരാ മോഹൻ, രെഞ്ചു രാജേഷ്, പദ്ധതി അക്രെഡിറ്റഡ് എൻജിനിയർ അനീഷ് വി. നായർ, സാജൻ ജോർജ്, സുനിത കെ. ബേബി എന്നിവർ പ്രസംഗിച്ചു.
കൂടുതൽ ഷൂട്ടർമാരെ നിയോഗിച്ച് കൃഷി നശിപ്പിക്കുന്ന പന്നികളെ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മാലിന്യങ്ങൾ തോട്ടിൽ തള്ളാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് കെ.പി. മുകുന്ദനും സ്ഥിരംസമിതി അധ്യക്ഷൻ സാം ചെമ്പകത്തിലും മുന്നറിയിപ്പ് നൽകി.
District News
ഇലന്തൂർ ഇനി കപ്പയുടെ ബ്രാൻഡാകും. പുല്ലാട് കപ്പയും പുളിക്കീഴ് കപ്പയും ജില്ലയിൽ പേരെടുത്തതാണെങ്കിൽ ഇലന്തൂരും കപ്പയുടെ പേരിൽ ഇനി അറിയപ്പെടും. കപ്പകൃഷിയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇലന്തൂർ. വർഷം മുഴുവൻ വിളവെടുക്കാൻ പാകത്തിലാണ് കൃഷി. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ ബ്ലോക്ക് ഓഫീസിനു സമീപവും ചുറ്റുപാടുമായി 10 ഏക്കറോളം പാടത്താണ് കപ്പകൃഷിയുടെ കേന്ദ്രം. ഒരു സീസണിൽ 20 ലക്ഷം രൂപയുടെ വരുമാനം കർഷകർക്ക് ലഭിക്കുന്നു.
സീസണിൽ 20,000 മൂട് കപ്പ വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഒരു മൂട് കപ്പയ്ക്ക് 100 രൂപ വിലയ്ക്കാണ് വില്പന. ബ്ലോക്ക് ടീക്ക് സമീപവും ധന്വന്തരി ക്ഷേത്രത്തിനു സമീപത്തും കൃഷിയുണ്ട്. ബ്ലോക്കുപടി ഉൾപ്പെടെ ഇലന്തൂരിൽതന്നെ കപ്പവിപണികൾ സജീവമാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യാപാരികൾ കപ്പ വാങ്ങാൻ ഇലന്തൂരിൽ എത്തുന്നു. വർഷങ്ങളായി നെൽകൃഷി ചെയ്തിരുന്ന പാടങ്ങളാണ് കപ്പ കൃഷിയിലേക്കു വഴി മാറിയത്.
നെൽകൃഷി ലാഭകരമല്ലാതെ വന്നതോടെ ഏത്തവാഴ, പച്ചക്കറി എന്നിവയിലേക്കും പിന്നീട് കപ്പയിലേക്കും കർഷകർ തിരിയുകയായിരുനു. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും കർഷകർ കപ്പ കൃഷിയിൽ വ്യാപൃതരായിട്ടുണ്ട്. കറുത്ത ബ്ലോക്ക് ഇനത്തിൽപ്പെട്ട കപ്പകളാണ് കൂടുതലായി കൃഷി ചെയ്യുന്നത് . ഒന്‍പതു മാസം നീളുന്നതാണ് ഒരു കൃഷി കാലയളവ്. അതു വിളവെടുത്താൽ അടുത്ത കൃഷിക്കായി പാടം ഒരുങ്ങും. കർഷകർ വ്യത്യസ്ത സമയങ്ങളിൽ കൃഷി ചെയ്യുന്നതിനാൽ വർഷം മുഴുവൻ നാട്ടിൽ കപ്പ ലഭ്യമാകും.
ആകെയുള്ള പാടശേഖരങ്ങളിൽ ആറ് ഏക്കറും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത് പരിയാരം സ്വദേശികളായ സോമരാജൻ, മധു, രാമചന്ദ്രൻ എന്നിവർ ചേർന്ന സംഘമാണ്. ഒരു സീസണിൽ 13,000 കപ്പ കൃഷി ചെയ്യുന്നുണ്ടെന്നും 52 മെട്രിക് ടൺ വിളവ് ലഭിക്കുന്നുണ്ടെന്നുംകർഷകനായ സോമരാജൻ പറഞ്ഞു. മഴക്കാലത്തു വെള്ളക്കെട്ട് ഒഴിവാക്കാനായാൽ കൂടുതൽ വിളവു ലഭിക്കുമെന്നും വാർഡ് മെംബർ അനിതാ സോമൻ ചൂണ്ടിക്കാട്ടി.
കപ്പകൃഷി വ്യാപകമാക്കി ഇലന്തൂരിന്റെ ഒരു ബ്രാൻഡായി ഇതിനെ മാറ്റാൻ പദ്ധതിയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ സാം ചെന്പകത്തിലും കൃഷി ഓഫീസർ അരുണിമയും പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ വൃത്തിയാക്കുന്നതോടെ വെള്ളക്കെട്ട് ഒഴിവാക്കും. മറ്റു സഹായങ്ങളും ലഭ്യമാക്കും. കപ്പ കർഷകരുടെ യോഗം വിളിക്കാനും ആലോചനയുണ്ടെന്ന് ഇവർ പറഞ്ഞു.
District News
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ കുറ്റൂർ ഗ്രാമപഞ്ചായത്ത് ഭരണം ഏറ്റെടുത്തപ്പോൾതന്നെ ദേശീയ, സംസ്ഥാന നേതാക്കൾ കോടികളുടെ വികസനപ്രവർത്തനങ്ങൾ നാട്ടിൽ നടത്താൻ പോകുന്നു എന്ന പേരിൽ പി.ടി. ഉഷ എംപി കുറ്റൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്തു എന്നു പ്രഖ്യാപിച്ചിട്ട് ആറു മാസം കഴിഞ്ഞിട്ടും തുടർപ്രവർത്തനങ്ങളുണ്ടായില്ലെന്ന് ആക്ഷേപം.
ദത്തെടുത്ത കുറ്റൂർ ഗ്രാമപഞ്ചായത്തിനെ തിരികെ ശിശുക്ഷേമ സമിതിയെ എല്പിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു. തകർന്ന റോഡുകളും പൊട്ടിയ കുടിവെള്ള പൈപ്പുകളും കത്താത്ത വഴിവിളക്കും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായതുമാണ് പഞ്ചായത്തിനെ ദുരിതത്തിലാക്കുന്നത്.
പി.ടി. ഉഷ എംപി കുറ്റൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്തു എന്ന ഒറ്റക്കാരണത്താൽതന്നെ മറ്റു ഫണ്ടുകളും ഈ പഞ്ചായത്തിന് ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാജേഷ് പറഞ്ഞു .
District News
തിരുവല്ല: സഭയുടെയും സമൂഹത്തിന്റെയും ദർശനങ്ങൾക്ക് പുത്തനുണർവ് നൽകി സെന്റ് തോമസ് ഇവാൻജലിക്കൽ സഭ മുൻകാല പ്രവർത്തക സമ്മേളനം സഭാ ആസ്ഥാനത്ത് നടന്നു. സമ്മേളനം പ്രിസൈഡിംഗ് ബിഷപ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു.
സിഎസ്ഐ സഭ മധ്യകേരള മഹായിടവക മുൻ അധ്യക്ഷൻ ബിഷപ് ഡോ. തോമസ് ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രിസൈഡിംഗ് ബിഷപ് ഡോ. ടി.സി. ചെറിയാൻ, പ്രതിനിധി സഭാധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു, ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി,
വൈദിക ട്രസ്റ്റി റവ. സജി ഏബ്രഹാം, അല്മായ ട്രസ്റ്റി പ്രഫ. ഏബ്രഹാം ജോർജ്, വികാരി ജനറാൾമാരായ റവ. സി.കെ. ജേക്കബ്, റവ. ടി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വള്ളിക്കോട് സ്വദേശി സുധി വിലാസം വീട്ടില്‍ സുധീഷിനെ (29)യാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടമ്മ വീട്ടില്‍ ഒറ്റയ്ക്കാണെന്നു മനസിലാക്കിയ ഇയാള്‍ വീടുമായുള്ള പരിചയം മുതലാക്കി വീട്ടില്‍ തട്ടിവിളിക്കുകയും കതകു തുറന്ന ഉടനെ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലമായി പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇയാളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ വീട്ടമ്മ അടുത്തവീട്ടില്‍ അഭയം തേടി. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരുടെ മൊഴി രേഖപ്പെടുത്തിയാണ് അറസ്റ്റ്. ഇലവുംതിട്ട എസ്എച്ച്ഒ അനീഷ് കരിം, എസ്ഐ കെ.എൻ. അനില്‍, സിപിഒ ധനൂപ് എന്നിവരടങ്ങിയ സംഘമാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
District News
അടൂര്‍: ഓപ്പറേഷന് തൂഫാന് പരിശോധനക്കിടെ വിദേശമദ്യ ചില്ലറവില്പനക്കാരന് പോലീസ് പിടിയില്‍. പന്തളം തെക്കേക്കര പാറക്കര മണിവിള ജംഗ്ഷനില്‍ പറങ്കാംവിള താഴെത്തുണ്ടില്‍ വീട്ടില്‍ സുരേഷ് ബാബു (48) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അനധികൃത മദ്യവില്പന നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന് കൈമാറിയിരുന്നു. തുടര്‍ന്ന് ഇയാളെ കൊടുമണ്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ രാവിലെ പന്തളം തെക്കേക്കര തേവരുകുറ്റിയില് മദ്യവില്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍നിന്ന് അഞ്ചു കുപ്പികളിലായി ഇന്ത്യന്‍ നിർമിത വിദേശമദ്യവും, മദ്യവില്പനയ്ക്കായുള്ള ഗ്ലാസ്, കുപ്പിവെള്ളം, മദ്യം വില്പന നടത്തിയ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൊടുമണ്‍ ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
District News
ഏഴംകുളം: കെഐപി കനാലുകളുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ഏഴംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കനാൽ റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിന് പ്രതീക്ഷയേറി.
അടൂർ നിയോജക മണ്ഡലത്തിലെ കനാലുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.വി. ശാന്തകുമാർ എംഎൽഎ.നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി മോൻസ് ജോസഫ് ഇക്കാര്യം അറിയിച്ചത്.
ഏഴംകുളത്തെ കനാൽ റോഡുകളുടെ ശോചനീയാവസ്ഥ വർഷങ്ങളായി തുടരുകയാണ്. ഏഴംകുളം ജംഗ്ഷനോടു ചേർന്നുള്ള ഭൂരിഭാഗം കനാൽ റോഡുകളും ടാർ ചെയ്യാതെ തകർന്നുകിടക്കുകയാണ്. നിരവധി കനാൽ പാലങ്ങളും അപകടാവസ്ഥയിലാണ്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് 10 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയത്. നവീകരണം യാഥാർഥ്യമായാൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഏഴംകുളം.
കെപി റോഡിന് സമാന്തരമായി ഏഴംകുളം ജംഗ്ഷന്റെ ഇരുവശങ്ങളിലൂടെയും കനാൽ റോഡുകൾ കടന്നുപോകുന്നുണ്ട്. ഈ റോഡുകളും പാലങ്ങളും പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാണ്. കെപി റോഡിൽ ഗതാഗതക്കുരുക്കോ അപകടങ്ങളോ ഉണ്ടായാൽ ബദൽപാതയായി കനാൽ റോഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ഇവയുടെ നവീകരണം പ്രദേശത്തിന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
District News
പത്തനംതിട്ട: സ്ത്രീകൾക്ക് കെഎസ്ആർടിസി ഏർപ്പെടുത്തിയ സൗജന്യ യാത്രയോടു ആവേശകരമായ പ്രതികരണം ഉണ്ടാകുന്നതിനിടെ കൂടുതൽ റൂട്ടുകളിൽ പ്രിയദർശിനി ബസുകൾ വേണമെന്നാവശ്യം. കോവിഡ് കാലത്ത് നിർത്തലാക്കിയതും പിന്നീട് പുനരാരംഭിക്കാതെ കിടക്കുന്നതുമായ ഷെഡ്യൂളുകൾ പൂർണമായി ആരംഭിക്കണമെന്നാവശ്യവുമായി എംഎൽഎമാർ അടക്കം ഗതാഗതമന്ത്രിയെ സമീപിച്ചിട്ടുണ്ട്. ഈബസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി സി.പി. ജോൺ കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഏറെ പ്രതീക്ഷയിലാണ് മലയോര വാസികൾ.
ജില്ലയിൽ ഒറ്റപ്പെട്ട പല പ്രദേശങ്ങളിലും കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസുകളില്ല. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്ത്രീകൾക്കു സൗജന്യയാത്രയുടെ ആനുകൂല്യം ലഭിക്കാതെ വന്നതോടെയാണ് പുതിയ ഷെഡ്യൂളുകളുടെ ആവശ്യം ഉണ്ടായത്.
പ്രിയദർശിനി സർവീസുകൾ വന്നതോടെ നഷ്ടത്തിലായ സ്വകാര്യ ബസുകൾ പുതിയ റൂട്ടുകളിൽ കെഎസ്ആർടിസി വരുന്നതിനെ ശക്തമായി എതിർക്കും. കോവിഡിനു മുന്‍പുണ്ടായിരുന്ന റൂട്ടുകളിൽ മാത്രമാണ് പുതിയ ഷെഡ്യൂളുകളെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും ബസുകൾ നഷ്ടത്തിലായിത്തുടങ്ങിയത് അന്നു മുതലാണെന്നും സ്വകാര്യ ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയാൽ ജി ഫോം നൽകി നിരത്തിൽ നിന്നു മാറി നിൽക്കാനൊരുങ്ങുകയാണ് സ്വകാര്യ ബസുകൾ.
ജില്ലയിൽ ഏറെയും സ്വകാര്യ ബസുകൾ
കെഎസ്ആർടിസിക്ക് ഓർഡിനറി ബസുകൾ ജില്ലയിൽ 150 മാത്രമാണെങ്കിൽ അതിന്റെ ഇരട്ടിയോളം സ്വകാര്യ ബസുകൾ നിലവിൽ ഓടുന്നുണ്ട്. പല റൂട്ടുകളും സ്വകാര്യ ബസുകളുടെ കുത്തകയാണ്.
പ്രിയദർശിനി സർവീസുകൾ ഇത്തരം റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിച്ചിട്ടില്ല. എന്നാൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന സ്വകാര്യ ബസുകൾക്ക് ഗുണകരമാകുന്നുണ്ട്.
പല റൂട്ടുകളിലും കെഎസ്ആർടിസി ലഭിക്കാതെ വരുന്നതോടെ ഇവർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാന പാതകളിൽ മാത്രമാണ് കെഎസ്ആർടിസിക്കു കാര്യമായ സർവീസുകളുള്ളത്. എംസി റോഡിലടക്കം സ്വകാര്യ ബസുകൾക്ക് പെർമിറ്റുമില്ല. പിഎം റോഡിലും ടികെ റോഡിലും കെപി റോഡിലും ഓടുന്ന സ്വകാര്യബസുകളുടെ വരുമാനത്തിൽ ചില റൂട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ബൈ റൂട്ടുകളിലൂടെയുള്ള സർവീസുകളിൽ വരുമാനത്തിൽ ചില ദിവസങ്ങളിൽ വർധനയുമുണ്ട്.
District News
കോന്നി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരമായി നടപ്പിലാക്കുന്ന വികസിത് ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ( ഗ്രാമീൺ) വിബി - ജി - റാംജി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിർവഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. വിബിജി - റാംജി പദ്ധതി ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.വി. അമ്പിളി, ജില്ലാ പഞ്ചായത്തംഗം എസ്. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രിയ എസ്. തമ്പി, റോബിൻ മോൻസി, അംഗങ്ങളായ ഡി. ശിവദാസ്, പി.സി. ശ്രീകുമാർ, സൗദാ റഹിം, സി. സുമേഷ്, പ്രമാടം ഗ്രാമപഞ്ചായത്തംഗം അഞ്ജലി ശങ്കർ എന്നിവർ പ്രസംഗിച്ചു.
ജോയിന്റ് ബിഡിഒ എൻ. ഉണ്ണികൃഷ്ണൻ നായർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്. ഹരികൃഷ്ണൻ സ്വാഗതവും അക്രഡിറ്റഡ് എൻജിനിയർ (ഇൻ-ചാർജ്) പി. അശോക് കുമാർ നന്ദിയും പറഞ്ഞു.
ഗ്രാമീണ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്യുന്ന പ്രവൃത്തികൾ കോന്നി ബ്ലോക്കിൽ നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലുറപ്പു പദ്ധതിയുടെ കാര്യക്ഷമത വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ സംരംഭത്തിലൂടെ സാധ്യമാകും.
District News
പത്തനംതിട്ട: പ്രിയദർശിനി സൗജന്യയാത്രയുമായി സ്ത്രീ യാത്രക്കാരെ കെഎസ്ആർടിസി ഒപ്പം നിർത്തിയതോടെ നഷ്ടത്തിലായ സ്വകാര്യ ബസുകൾ ടിക്കറ്റിതര വരുമാനം കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെത്തുടർന്ന് പത്തനംതിട്ടയിൽ കണ്ടക്ടറുടെ പലഹാര വില്പന.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയ അൽ അമീൻ ബസിലെ കണ്ടക്ടറാണ് മന്ത്രിയുടെ പ്രസ്താവനയിലുള്ള പ്രതിഷേധസൂചകമായി പലഹാരപായ്ക്കറ്റുകൾ വില്പന നടത്തിയത്.